മലയാള സിനിമയുടെ നടന സൗകുമാര്യം ആയിരുന്നു മുതിർന്ന നടി സുകുമാരി. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്.
തസ്‌ക്കരവീരനാണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരൻനായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരൻ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാൽ നൃത്ത സംഘത്തിൽ അംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു.

തുടർന്ന് തമിഴ് സിനിമയിലും നാടകത്തിലും സീരിയലുകളിലും സുകുമാരിമ്മ ഭാഗമായി. അഭിനയത്തിൻറെ അവസാനപാദങ്ങളിൽ മലയാള സീരിയലുകളിലും എത്തി. ചെറുപ്പത്തിലെ സിനിമയിലെത്തി എങ്കിലും സുകുമാരി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പലതും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവരുടേതായിരുന്നു.
ശാരദയും ഷീലയും ജയഭാരതിയുമൊക്കെ തിളങ്ങിയ വേളയിൽ സുകുമാരി അമ്മ വേഷങ്ങളിൽ തിളങ്ങി. പിന്നീട് ഹാസ്യവേഷങ്ങളിലും സുകുമാരിയമ്മ തൻറെ കഴിവ് പ്രകടമാക്കി. അടൂർ ഭാസിയാണ് സുകുമാരിയുടെ ജോഡിയായി കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.
2010ൽ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. 2012ൽ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം. വീട്ടിലെ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചെന്നൈയിൽ ചികിത്സയിലായിരുന്നു. കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് സുകുമാരി അന്തരിച്ചത്. സുകുമാരിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ നടൻ മുകേഷിന് ഭാഗ്യം ലഭിച്ചിരുന്നു.
അദ്ദേഹം തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിൽ ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയിലേറെയും സുകുമാരിയമ്മയെ കുറിച്ചുള്ളതാണ്. നിത്യവും പ്രാർഥനയും വഴിപാടുമായി കഴിഞ്ഞ സുകുമാരി പൂജ മുറിയിൽ നിന്നും പൊള്ളലേറ്റ് മരിച്ചത് വിശ്വസിക്കാനായില്ല എന്നാണ് മുകേഷ് പറയുന്നത്.
'സുകുമാരി ചേച്ചിയുടെ വേർപാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകൾ ഇനി സിനിമയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റിൽ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. എന്നാൽ എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയിൽ നിന്നും ഇറങ്ങിയിട്ടും ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ.

അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളിൽ എല്ലാം കയറി പ്രാർഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ എന്നതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാർഥനകൾ.
സെറ്റിൽ വന്ന് കഴിഞ്ഞാൽ വഴിപാടിന്റെ പ്രസാദം എല്ലാവർക്കും നൽകുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാൽ തന്നെ ചേച്ചി പൂജമുറിയിൽ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാൾ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്' മുകേഷ് പറഞ്ഞു.
Content Highlight: The words about Mukesh Sukumariamma are noteworthy



































