മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതം അര നൂറ്റാണ്ട് ഇനലെ പൂർത്തിയാക്കുമ്പോൾ സഹപ്രവർത്തകരും ആരാധകരും അടക്കമുള്ളവർ അദ്ദേഹത്തേ ആശംസകൾകൊണ്ട് മൂടുകയാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മമ്മൂട്ടിയെന്ന മഹാനടന് പറയാനുള്ളത്.
സഹപ്രവർത്തകർക്കും ആരാധകർക്കും സുഹൃത്തുക്കൾക്കുമെല്ലാം മമ്മൂട്ടി എന്ന അതുല്യ നടന്റെ അഞ്ച് പതിറ്റാണ്ടിനെക്കുറിച്ച് ഒട്ടേറെ പറയാനുണ്ടായിരുന്നു. അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട് തികച്ച ദിവസം അനുഗ്രഹങ്ങളും ആശംസകളും ചൊരിഞ്ഞവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. സാമൂഹ്യ മാധ്യ പോസ്റ്റിലൂടെയാണ് താരം നന്ദി പറഞ്ഞത്.
“എല്ലാവരിൽ നിന്നും ഒഴുകുന്ന സ്നേഹത്തിൽ ഞാൻ മൂടപ്പെട്ടിരിക്കുന്നു. എല്ലായിടത്തും എന്റെ മഹത്തായ സഹപ്രവർത്തകരും സിനിമാ ആരാധകരും. നിങ്ങൾ ഓരോരുത്തർക്കും നന്ദി,” അദ്ദേഹം കുറിച്ചു.

50 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് ആറാം തിയ്യതിയാണ് മമ്മൂട്ടി എന്ന നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നൽകിയ ആത്മവിശ്വാസം ചെറുതല്ല.
Content Highlight: 'I am overwhelmed by the love that flows from everyone, thank you to each and every one of you-Mammootty

































