---
title: "മോഹന്‍ലാലിനെ വെച്ച് ചെയ്യാനിരുന്ന സിനിമ ജയറാമിലേക്ക് എത്തിയതിന്  ഇങ്ങനെ "
english_title: "This is how the movie that was supposed to be made with Mohanlal came to Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3085/this-is-how-the-movie-that-was-supposed-to-be-made-with-mohanlal-came-to-jayaram"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610cd29a6d8b7_Untitled-2.jpg"
keywords: []
---

# മോഹന്‍ലാലിനെ വെച്ച് ചെയ്യാനിരുന്ന സിനിമ ജയറാമിലേക്ക് എത്തിയതിന്  ഇങ്ങനെ 

> **Lead Summary:** ജയറാം-ശോഭന കൂട്ടുകെട്ടില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്നാമിനുങ്ങിനും മിന്നുകെട്ട്. തുളസീദാസിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ ജഗദീഷ്, തിലകന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

## Article Content

ജയറാം-ശോഭന കൂട്ടുകെട്ടില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്നാമിനുങ്ങിനും മിന്നുകെട്ട്. തുളസീദാസിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ ജഗദീഷ്, തിലകന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

അതേസമയം മോഹന്‍ലാലിനെ വെച്ച് ആദ്യം ചെയ്യാന്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇതെന്ന് പറയുകയാണ് തുളസീദാസ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. പിന്നീട് ജയറാമിനെ വെച്ച് ചെയ്യാനുണ്ടായ കാരണവും സംവിധായകന്‍ പറഞ്ഞു.

മിന്നാമിനുങ്ങിനും മിന്നുകെട്ട് ജന്മം കൊളളുന്നത് മലപ്പുറം ഹാജി മഹാനായ ജോജി സിനിമ സൂപ്പര്‍ഹിറ്റായ സമയത്താണ് എന്ന് തുളസീദാസ് പറയുന്നു. അന്ന് മുകേഷ് മേഹ്ത്ത എന്ന നിര്‍മ്മാതാവ് ഒരു സിനിമ എടുത്ത് തരണമെന്ന ആവശ്യവുമായി എന്റെയടുത്ത് വന്നു.

അദ്ദേഹം മോഹന്‍ലാലിനെയൊക്കെ നായകനാക്കി സിനിമ എടുത്തിട്ടുളള ആളാണ്. അന്ന് എന്‌റെ കൈയ്യില്‍ കഥ ഇല്ലായിരുന്നു. പിന്നീട് നാനാ മാഗസിനില്‍ വന്ന ഒരു കഥ വായിച്ചു. അത് മൊത്തം സിനിമയാക്കാന്‍ പറ്റില്ല. പക്ഷേ ഒരു കഥാപാത്രമുണ്ടായിരുന്നു. ഞാന്‍ അത് വെച്ച് പിന്നെ ഒരു വണ്‍ലൈന്‍ ഉണ്ടാക്കി.

സബജക്ട് റെഡിയായ വിവരം പിന്നെ മുകേഷ് മേഹ്തയെ അറിയിച്ചു. ജയറാമിനെയും ശോഭനയെയും വെച്ച് പടം എടുത്താല്‍ സൂപ്പര്‍ ആയിരിക്കുമെന്ന് അന്ന് ഞാന്‍ നിര്‍മ്മാതാവിനെ പറഞ്ഞു, തുളസീദാസ് പറയുന്നു.

മോഹന്‍ലാലിനെയാണ് ആദ്യം നായകനായി പറഞ്ഞത്. മോഹന്‍ലാലിനെ കിട്ടിയാല്‍ അത് സൂപ്പര്‍ ഹിറ്റാക്കിയെടുക്കാം. നല്ല ഹ്യൂമര്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്.

അന്ന് മുകേഷ് മെഹ്ത എന്നോട് കാലിക്കറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാലിനെ വെച്ച് പടം ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് മിന്നാരത്തിന്‌റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് മോഹന്‍ലാലുളളത്.

അന്ന് അവിടെ ശോഭനയും തിലകന്‍ ചേട്ടനുമുണ്ട്. അവരെയൊക്കെ ഈ കഥയില്‍ എനിക്ക് ആവശ്യമുണ്ട്. മോഹന്‍ലാലും കൂടെ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ കാലിക്കറ്റില്‍ നിന്നും ഊട്ടിയിലേക്ക് പോയി. അന്ന് സുരേഷ് ഗോപിയും ഊട്ടിയിലേക്ക് ഒപ്പം വന്നു.

ലാലേട്ടനെ വെച്ച് ആണെങ്കില്‍ ഈ അടുത്തൊന്നും പ്രോജക്ട് നടക്കില്ലെന്ന് ഊട്ടിയില്‍ എത്തിയ ശേഷം അറിഞ്ഞു. കാരണം അത്രയും സിനിമകളുണ്ട്. ഒരു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നോക്കാമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞു.

ഒന്നര വര്‍ഷം ബുദ്ധിമുട്ടാണ് എന്ന് ഞാനും അറിയിച്ചു. അങ്ങനെ നിര്‍മ്മാതാവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് രണ്ട് മൂന്ന് മാസത്തിനുളളില്‍ പടം വേണം എന്ന് അറിയിച്ചു. അങ്ങനെയാണ് മോഹന്‍ലാലിന് പകരം ജയറാമിലേക്ക് എത്തുന്നത്, തുളസീദാസ് ഓര്‍ത്തെടുത്തു

ഊട്ടിയില്‍ പോയ ദിവസം ലാലേട്ടനെ കണ്ടതിനെ കുറിച്ചും തുളസീദാസ് പറഞ്ഞു. ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ വേറൊരു കഥയാണ് അദ്ദേഹത്തോട് പറഞ്ഞത്. കഥ കേട്ട് ഇത് ലോഹിതദാസ് ചെയ്ത സിനിമയുടെ ഒരു ചായയുണ്ടെന്ന് ലാലേട്ടന്‍ എന്നോട് പറഞ്ഞു.

അപ്പോ നമുക്കൊന്ന് മാറ്റിപിടിക്കാം. അന്ന് അല്‍പ്പം സമാധാനമായി. ലാലേട്ടനെ കാണാന്‍ കഴിഞ്ഞതിലുളള സന്തോഷം. പിന്നെ ജയറാമിനെ വെച്ച് മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമ എടുത്തു.

ഞാന്‍ കഥ പറയുന്നതിന് മുന്‍പ് തന്നെ ജയറാം സിനിമയെ കുറിച്ച് അറിഞ്ഞിരുന്നു. ശോഭനയാണ് ജയറാമിനോട് കഥ പറഞ്ഞത്, അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/3085/this-is-how-the-movie-that-was-supposed-to-be-made-with-mohanlal-came-to-jayaram)