2001 ൽ മമ്മൂട്ടി, ദിലീപ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് രാക്ഷസരാജാവ്. മെഗാസ്റ്റാറിന്റെ മാസ് ചിത്രങ്ങളിലൊന്നാണിത്. മമ്മൂട്ടിക്കും ദിലീപിനുമൊപ്പം കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സായികുമാർ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

കാവ്യ മാധവനും മീനയുമായിരുന്നു ചിത്രത്തിലെ നായികമാർ. ഓണം സമയത്ത് റിലീസിനായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. മമ്മൂട്ടിയുടെ മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ് രാക്ഷസരാജാവ്.
ഇപ്പോഴിത സിനിമയെ കുറിച്ചുള്ള അറിയാക്കഥ വെളിപ്പെടുത്തുകയാണ് കലാ സംവിധായകൻ എം ബാവ. സവാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ കാണിച്ചിരിക്കുന്ന കറൻസി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച് കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓർമ പങ്കുവെച്ച് കൊണ്ട് എം ബാവ പറയുന്നു.
ചിത്രീകരണത്തിനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സാധനമായിരുന്നു കറൻസി. സിനിമയുടെ സെറ്റ് ഇട്ടപ്പോൾ മുതൽ കറൻസിയുടെ ഡ്യൂപ്ലിക്കേറ്റ് അന്വേഷിക്കുന്നുണ്ടായിരുന്നു.

അത്രയും ഓർജിനൽ കറൻസി ആർക്കും തരാനും പറ്റില്ല. സിനിമയിൽ അങ്ങനെ ഇടാനും പറ്റില്ല. സാധാരണ മുകളിലും താഴേയും ഓരോ നോട്ട് വെച്ചിട്ട് പേപ്പറിൽ കളർ ചെയ്യും, അതാണ് സിനിമയിൽ ചെയ്ത് കൊണ്ട് ഇരുന്നത്. എന്നാൽ ഈ സിനിമയിൽ ഡയറക്ടർ അതിന് സമ്മതിച്ചില്ല.
നിർമ്മാതാവ് സർഗം കബീറിന്റെ സുഹൃത്തിന്റെ പ്രസ്സിലാണ് കറൻസി പ്രിന്റ് ചെയ്തത്. ഷൂട്ടിന്റെ ആവശ്യമാണെന്ന് എഴുതി മാറ്റിയാണ് പൈസ പ്രിന്റ് ചെയ്തത്. ഒരു നോട്ട് പോലും പുറത്ത് പോകാതെ സെക്യൂരിറ്റി നിൽക്കേണ്ടി വന്നു.

കാരണം ഒരു നോട്ട് പുറത്ത് പോയാൽ അതിന്റെ പുറകിൽ തൂങ്ങാൻ പോകുന്നത് താനോ നിർമ്മാതാവോ സംവിധായകനോ ആയിരിക്കുമെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചതിനെ കുറിച്ചും ബാവ പറയുന്നുണ്ട്. ചെന്നൈയിലായിരുന്നു ഇത് ചിത്രീകരിക്കുന്നത്. ക്ലൈമാക്സ് ഫൈറ്റ് സീൻ ആയിരുന്നു.
ഇത് ചിത്രീകരിക്കാനായി നിരവധി സ്ഥലങ്ങൾ ഇവിടെ നോക്കിയിരുന്നു. പക്ഷെ ഇവിടെ അത് നടന്നില്ല. മണിയുടെ കൊട്ടാരം പോലത്തെ ഒരു വലിയ വീടാണ്. ഇവിടെ ഫൈറ്റേഴ്സ് വന്നാൽ നാശനഷ്ടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
ചെന്നൈയിൽ ഇത്തരത്തിലുള്ള ഷൂട്ടിങ്ങിന് പറ്റിയ വീടുകൾ ലഭിക്കുമായിരുന്നു. അവിടെ പോയിട്ടാണ് ക്ലൈമാക്സ് ചിത്രീകരിച്ചതെന്നും ആർട്ട്ഡയറക്ടർ പറയുന്നു.
ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോൾ ഇപ്പോൾ നോർമൽ ഗ്ലാസാണ് പൊട്ടിക്കുന്നത്. എന്നാൽ അന്ന് വളരെ പെർഫക്ടായ അതിന്റെ ഡമ്മിയുണ്ടെങ്കിൽ മാത്രമേ പൊട്ടിക്കുകയുള്ളു.
അന്ന് അവർ എടുക്കുന്ന ഓരോ സാധനങ്ങൾക്ക് അത് കൃത്യമായ ഡമ്മി വേണമായിരുന്നു. വളരെ കൃത്യമായ ഡമ്മികളായിരുന്നു ഫൈറ്റിന് വേണ്ടി നമ്മൾ ഒരുക്കി കൊടുത്തത്.
പണ്ട് തമിഴിൽ നിന്ന് വരുന്ന ഫൈറ്റ് മാസ്റ്റേഴ്സ് മലയാളത്തിലേയ്ക്ക് വരുമ്പോൾ നമ്മൾ ഉണ്ടാക്കി നൽകുന്ന ഡമ്മികളെ കുറിച്ച് നല്ല അഭിപ്രായം പറയുമായിരുന്നു.
ഇതിനെ കുറിച്ച് തന്നോടും നേരിട്ട് പറഞ്ഞിട്ടുണ്ട്. രാക്ഷസരാജാവ് സിനിമയിലെ ഫൈറ്റിന് വേണ്ടി കുറെ പൊട്ടിക്കുന്ന സാധനങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്നു. ഒരു ആറ് ഏഴ് ദിവസം ക്ലൈമാക്സ് എടുക്കാൻ വേണ്ടി വർക്ക് ചെയ്തുവെന്നും ആർട്ട്ഡയറക്ടർ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
Content Highlight: This is how Mammootty made the currency for the film, it would be a problem if a note goes out; M Bawa




































