താൻ ആദ്യമായി നായകനായെത്തുന്ന സിനിമയുടെ ത്രില്ലിലാണ് നടൻ ധീരജ് ഡെന്നി. ഇതിനോടകം തന്നെ പാട്ടുകൾകൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ സിനിമ, കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന സിനിമയിലൂടെയാണ് ഈ പുതിയ നായകൻ മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ചിത്രത്തിൽ നാട്ടിൽ നടന്ന ഒരു കൊലപാതകം അന്വേഷിക്കുന്ന എസ്ഐയുടെ കഥാപാത്രമാണ് ധീരജ് ചെയ്യുന്നത്.
ബംഗളൂരുവിൽ ഇന്ട്രമെന്റേഷൻ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമ മോഹം കേറി ധീരജ് ആ ജോലി വിട്ടു തന്റെ സ്വപ്നത്തിനു പിറകെ പാഞ്ഞത്. താരങ്ങളായ നിവിൻ പോളി, ടോവിനോ എന്നിവർ ഇദ്ദേഹത്തിന്റെ കസിൻസ് ആണ്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയ മോഹം തുടങ്ങിയത് എന്നും ധീരജ് പറയുന്നു.
"നിവിൻ ചേട്ടൻ,സിജു വിൽസൺ, അൽഫോൻസ് പുത്രൻ ഇവരൊക്കെ ഞങ്ങളുടെ പള്ളി ഗ്രൂപ്പിലെ സീനിയർമാർ ആയിരുന്നു. ഇവരുടെ ഒക്കെ നാടകങ്ങൾ കണ്ടു ഞങ്ങൾ ത്രില്ലടിച്ചിട്ടുണ്ട്. 2015 ൽ ഞാൻ ജോലി റിസൈന്‍ ചെയ്തു കുറച്ചു ഷോർട്ട് ഫിലിംസും മോഡലിംഗും ഒക്കെയായി തുടങ്ങുമ്പോൾ ഹിറ്റുകൾ കൊണ്ട് അന്നേ സ്റ്റാർ ആണ് നിവിൻ ചേട്ടൻ, ടോവിനോ തുടക്കത്തിന്റെ ബുദ്ധിമുട്ടുകളിലും. അപ്പോൾ ഞാൻ തീരുമാനിച്ചു എന്റെ പ്രയത്നം കൊണ്ടുതന്നെ ഞാൻ എന്റെ വഴി കണ്ടെത്തും. എന്റെ സിനിമകളിലെ നല്ല സീനുകൾ കണ്ട് ആളുകൾ എന്നെ അഭിനന്ദിക്കുന്നതൊക്കെ എനിക്ക് വളരെ ത്രില്ലിംഗ് ആണ്," എന്ന് ധീരജ്.
ടോവിനോയുടെ പല സിനിമകൾക്കും ഓഡിഷൻ ചെയ്തു കഥാപാത്രങ്ങൾ നേടി എന്നല്ലാതെ ഒരിക്കലും ശുപാർശയിൽ ആ റോൾ നേടണം എന്ന് കരുതിയിട്ടില്ല എന്നും ധീരജ് പറയുന്നു. ടോവിനോ ചിത്രങ്ങളായ കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകളിൽ തുടങ്ങിയ താരം ഇപ്പോൾ ഒരു നായകനായി മാറുമ്പോൾ എന്തിനും ഏതിനും ചോദ്യം ചോദിക്കുന്ന തന്റെ ശീലമാണ് തുണ എന്നാണ് പറയുന്നത്.
"നായകന്റെ തണലിൽ നിൽക്കുന്ന ഒരു കഥാപാത്രത്തിൽ നിന്ന് മാറുക എന്നത് വളരെ വ്യത്യസ്തം തന്നെയാണ്.ഞാൻ സ്ക്രിപ്റ്റ് നന്നായി വായിക്കും, ഏതു സീനിൽ ഏതു ഇമോഷൻ ആണ് നൽകേണ്ടത് അത് എത്രയാണ് നൽകേണ്ടത് എന്നൊക്കെ ആലോചിക്കും. ഇതൊക്കെ ഞാൻ പ്രശസ്തരായ നടന്മാരിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു പഠിച്ചത് തന്നെയാണ്," ധീരജ് പറയുന്നു.
Content Highlight: He is a relative of Tovino and Nivin but the film does not need that recommendation; the hero is Dheeraj Denny

































