കോട്ടയം: (truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് സ്വദേശി ബിന്ദുവിന്‍റെ മകൾ നവമിയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
നവമിയുടെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. പത്താംവാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു അലീന. ഇരുവരുടെയും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.
മെഡിക്കൽ കോളേജിലെ മൂന്നു വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമായിരിക്കും നവമിയുടെ തുടർചികിത്സയ്ക്ക് നേതൃത്വം നൽകുക. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്ടർക്കു മുന്നിൽ ഒരു കാര്യവും മറച്ചു വയ്ക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ പറഞ്ഞു.
പരിചരിക്കാൻ അമ്മ ഒപ്പമില്ലാതെ നവമി ആശുപത്രിയിലേക്ക് എത്തിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ബിന്ദുവിനൊപ്പം ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ നവമി വീണ്ടും എത്തുന്നത് അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ദിവസമാണ്. ഇന്ന് തന്നെ വിശദമായ പരിശോധനകൾ തുടങ്ങേണ്ടത് ഉള്ളതുകൊണ്ട് ചടങ്ങുകളിൽ പങ്കെടുക്കാതെയാണ് നവമി മെഡിക്കൽ കോളേജിലേക്ക് എത്തിയത്.
ഒൻപതേകാലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. ആദ്യം അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനകൾ. പിന്നീട് മെഡിക്കൽ സംഘത്തിന് നിർദ്ദേശം പ്രകാരം തയ്യാറാക്കിയ പ്രത്യേക മുറിയിലേക്ക്. നവമിയെ മാനസികമായി ശസ്ത്രക്രിയയ്ക്ക് ഒരുക്കണം. ഇതിനായി കൗൺസിലിഗ് നൽകും.
ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നവമിക്ക് രണ്ട് ശസ്ത്രക്രിയകൾ ആണ് വേണ്ടത്. ആദ്യത്തേത് കഴുത്തിലാണ്. ഇതിനു വേണ്ടിയുള്ള 90% പരിശോധനകളും മുമ്പ് പൂർത്തിയാക്കിയിരുന്നു.നട്ടെല്ലിന് ആണ് രണ്ടാമത്തെ ശസ്ത്രക്രിയ. ഇതിനാണ് 3,40,000 രൂപ ചെലവ് പറഞ്ഞിരുന്നത്. ഇനി പൂർണ്ണമായും സർക്കാർ ചെലവിൽ ആകും നവമിയുടെ ചികിത്സ നടക്കുക.
ശസ്ത്രക്രിയയ്ക്ക് ശേഷവും പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം തുടരും. കെട്ടിടം പൊളിഞ്ഞു വീണ സംഭവത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ കൈമാറി.
അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. പുതിയ ബ്ലോക്കിൽ കൂടുതൽ ഓപ്പറേഷൻ തിയേറ്ററുകൾ ക്രമീകരിക്കാനുള്ള നടപടികൾ അതിവേഗത്തിൽ നടക്കുകയാണ്.
Minister VN Vasavan visits Navami and Aleena at the hospital