---
title: "ചിരിച്ചതിന് കരണക്കുറ്റിയ്ക്ക് അടി കിട്ടി, വീട്ടില്‍ പറഞ്ഞില്ല; അവര്‍ക്ക് പ്രശ്‌നം പേരിലെ കുറുപ്പ് ആയിരുന്നു -സൈജു കുറുപ്പ്"
english_title: "#slapped #laughing #didnt #tell #home #problem #them #Kurup #name #Saijukurup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/279953/slapped-laughing-didnt-tell-home-problem-them-kurup-name-saijukurup"
published_at: "2025-03-29T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8216fb705c_saiju_kurupp.jpg"
keywords: []
---

# ചിരിച്ചതിന് കരണക്കുറ്റിയ്ക്ക് അടി കിട്ടി, വീട്ടില്‍ പറഞ്ഞില്ല; അവര്‍ക്ക് പ്രശ്‌നം പേരിലെ കുറുപ്പ് ആയിരുന്നു -സൈജു കുറുപ്പ്

> **Lead Summary:** **** നായകനായി വന്ന് പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായുമെല്ലാം കയ്യടി നേടിയ നടനാണ് സൈജു കുറുപ്പ്. ഒരു കാലത്ത് സ്ഥിരം വില്ലനായിരുന്ന സൈജു കുറുപ്പിനെ ഇപ്പോള്‍ വില്ലനായി ചിന്തിക്കുക പോലും അസാധ്യമായിട്ടുണ്ട്.

## Article Content

**** നായകനായി വന്ന് പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായുമെല്ലാം കയ്യടി നേടിയ നടനാണ് സൈജു കുറുപ്പ്. ഒരു കാലത്ത് സ്ഥിരം വില്ലനായിരുന്ന സൈജു കുറുപ്പിനെ ഇപ്പോള്‍ വില്ലനായി ചിന്തിക്കുക പോലും അസാധ്യമായിട്ടുണ്ട്.

ആട് പരമ്പരയടക്കമുള്ള സിനിമകളിലൂടെ സൈജു മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നായകന്റെ കുപ്പായമിട്ടപ്പോഴും സൈജു കുറുപ്പ് കയ്യടി നേടി.

ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. നാഗ്പൂരിലായിരുന്നു സൈജു കുറുപ്പിന്റെ സ്‌കൂള്‍ കാലം. അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്. 

''അവിടെയുണ്ടായിരുന്ന മലയാളികളുടെ മക്കള്‍ എന്തെങ്കിലും കലയില്‍ കേമന്മാരാണ്. ഇങ്ങനെ പുറകോട്ട് നില്‍ക്കാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ ചേച്ചി അത്‌ലറ്റിക്‌സിലും പഠിത്തതിലുമൊക്കെ മിടുക്കിയായിരുന്നു. ഞാന്‍ പഠിത്തത്തില്‍ എബോവ് ആവേറജായിരുന്നു.

പക്ഷെ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പ്രസംഗത്തിന് പേരു കൊടുത്തു. ഞാന്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ശ്രമിച്ചു നോക്കാം എന്നു കരുതിയതാണ്.'' സൈജു കുറുപ്പ് പറയുന്നു.

''അവിടെ ചെന്നപ്പോള്‍ എന്നെക്കൊണ്ട് പറ്റിയില്ല. ഹിന്ദിയാണ്. ഇന്‍ചാര്‍ജ് ആയ ടീച്ചര്‍ എന്റെ പേര് വായിച്ചിട്ട്, മോനേ നിന്റെ പേര് വായിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. അതെന്താണ് അങ്ങനെ പറഞ്ഞത്. കുറുപ്പ് എന്നാല്‍ അവര്‍ക്ക് മലയാളിയല്ല.

അവരെ സംബന്ധിച്ച് മലയാളിയെന്നാല്‍ നായരും മേനോനുമൊക്കെയാണ്. എനിക്ക് ഭയങ്കര ഹര്‍ട്ടായി. അത് പറയാന്‍ പാടില്ല. ഇന്നൊക്കെ അങ്ങനെ പറഞ്ഞാല്‍ കേസാണ്.'' എന്നാണ് താരം പറയുന്നത്.

''എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായ എന്റെ മനസില്‍ എത്രമാത്രം പ്രശ്‌നമായി എന്നോ. പക്ഷെ പേടി കാരണം അതൊന്നും വീട്ടില്‍ പോയി പറയത്തുമില്ല. ഒന്നാമത് മത്സരത്തില്‍ പങ്കെടുത്തിട്ട് ഒന്നും കിട്ടിയില്ല എന്ന് പറയാനുള്ള പേടിയുണ്ട്. അതാണ് ആദ്യം. അതിനാല്‍ ആ കേസ് പറയില്ല. പറഞ്ഞാല്‍ തന്നെ വിട്ടുകളയാന്‍ പറയും.

അന്നൊക്കെ എന്തോരം അടി കിട്ടിയിരിക്കുന്നു അധ്യാപകരില്‍ നിന്നും അടി കിട്ടിയാല്‍ പേടി കാരണം വീട്ടില്‍ പറയില്ല. പറഞ്ഞാലും അവര്‍ വലുതാക്കിയെടുക്കില്ല. അടിക്കുക എന്നത് അന്ന് സാധാരണ സംഭവമാണ്''.

അന്ന് കരണക്കുറ്റിയ്ക്കിട്ടായിരുന്നു അടിച്ചിരുന്നത്. അധ്യാപകരൊക്കെ യുവാക്കളാകും. നാഗ്പൂര്‍ കോസ്‌മോപൊള്ളിറ്റന്‍ സിറ്റി ആയതിനാല്‍ പലയിടത്തു നിന്നും വരുന്നവരാകും. അവരൊക്കെ നല്ല കരുത്തരാകും. നമ്മളാണെങ്കില്‍ കൊച്ചല്ലേ. ക്ലാസില്‍ ഇരുന്ന് ചിരിച്ചതിന് അടിച്ചു.

മുഖത്ത് അടി കിട്ടിയാല്‍ പിറ്റേ ദിവസം കഴുത്തൊക്കെ വേദനിക്കും. അടി വരുമ്പോള്‍ ഓട്ടോമാറ്റിക് ആയി കൈ വച്ച് തടയും. അപ്പോള്‍ കൈ മാറ്റാന്‍ പറയും, എന്നിട്ട് ഒറ്റയടി തരും. എന്നിട്ടും നമ്മള്‍ അവരെയൊക്കെ ബഹുമാനിച്ചിരുന്നുവെന്നും താരം പറയുന്നു. ഞങ്ങളുടെ പത്താം ക്ലാസിന്റെ ഗ്രൂപ്പുണ്ട്.

ചിലപ്പോള്‍ ചില പയ്യന്മാരൊക്കെ ആ അധ്യാപകരൊക്കെ ആശുപത്രിയിലാകുമ്പോള്‍ പോയി കാണും. അതിന്റെ ഫോട്ടോ ഗ്രൂപ്പിലിടും. നമുക്ക് വിഷമം തോന്നും, അവര്‍ക്കത് സംഭവിച്ചല്ലോ എന്ന് തോന്നും. എന്നാല്‍ ചിലര്‍ എഴുതുക അവര്‍ക്ക് അത് വേണം, നമ്മളെ വെറുതെ കുറേ അടിച്ചതല്ലേ എന്നാകും. ഞാനൊക്കെ കുറേ അടി കൊണ്ടിട്ടുണ്ട്. എന്നാലും അത് കാണുമ്പോള്‍ നമുക്ക് സങ്കടമാണെന്നും സൈജു കുറുപ്പ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/279953/slapped-laughing-didnt-tell-home-problem-them-kurup-name-saijukurup)