മലയാള സിനിമയുടെ ചിരിച്ച മുഖം. നിറഞ്ഞ ചിരിയാൽ ജനമനസ്സിൽ സ്ഥാനം പിടിച്ച മനുഷ്യൻ. പ്രതിസന്ധികളെ ചിരിയാൽ അതിജീവിക്കുവാൻ പഠിപ്പിച്ച വ്യക്തി. മലയാളികളുടെ ഇന്നച്ചൻ... ഇന്നസെന്റ് ഓർമ്മയായിട്ട് രണ്ട് വർഷം....
2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു ഇന്നസെൻ്റ്. 2002 മുതൽ 2018 വരെ താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ച ഇന്നസെൻ്റ് തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ കലാകാരൻ കൂടിയാണ്. പ്രത്യേക തരത്തിലുള്ള ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിൻ്റെ സവിശേഷതകളാണ്. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ധിക്ക് - ലാൽ സിനിമകളിൽ ഇന്നസെൻറിൻ്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26 ന് അന്തരിച്ചു.
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടേയും മകനായി 1948 ഫെബ്രുവരി 28-ന് ജനനം. വറീത്-മർഗലീത്ത ദമ്പതികളുടെ എട്ടുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ മൂന്നാമനുമായിരുന്നു അദ്ദേഹം. ഡോ. കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെൻസിലാവോസ്, അഡ്വ. വെൽസ്, ലിണ്ട, ലീന എന്നിവരായിരുന്നു സഹോദരങ്ങൾ. ലിറ്റിൽ ഫ്ലവർ കോൺവൻ്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിൽ പഠനം. എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കർണാടകയിലെ ദാവൻഗരെയിലേക്ക് പോയി തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അത് സാമ്പത്തികപരമായി വിജയിച്ചില്ല. തുടർന്ന് ചെറുകിട ജോലികൾ ചെയ്ത് മദ്രാസിൽ തുടർന്നു.
ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയ ഇന്നസെൻറ് 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായ ഇന്നസെൻ്റ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ബെന്നി ബഹ്നാനോട് പരാജയപ്പെട്ടു.
ചിരിച്ചും ചിരിപ്പിച്ചും മലയാള ജനഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ പ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം.. ഇന്നസെന്റിന്റെ ചിരിച്ച മുഖം നമ്മെ വിട്ടുപോയെങ്കിലും ഇപ്പോഴും ഓരോ മലയാളിക്കും ഓർത്തുവെക്കാനുള്ള ഓർമകൾ ബാക്കി ആക്കിയാണ് അദ്ദേഹം പോയത്.
#actor#conveyed#thoughts #through#laughter#two #years #Innocent #memory