---
title: "'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു"
english_title: "#director #vijuvarma #opens #up #about #incidents #behind #dileeps #chanthupottu #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/278052/director-vijuvarma-opens-up-about-incidents-behind-dileeps-chanthupottu-movie-"
published_at: "2025-03-21T16:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd45f864c6b_1.jpg"
keywords: []
---

# 'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു

> **Lead Summary:** ദിലീപിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു ചാന്തുപൊട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും അവതരണവുമൊക്കെ വ്യത്യസ്തമായിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറായ ആളുകളുടെ ജീവിതം പറയുകയാണെന്ന രീതിയില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിമര്‍ശനത്തിന് കാരണമായി.

## Article Content

ദിലീപിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു ചാന്തുപൊട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും അവതരണവുമൊക്കെ വ്യത്യസ്തമായിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറായ ആളുകളുടെ ജീവിതം പറയുകയാണെന്ന രീതിയില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിമര്‍ശനത്തിന് കാരണമായി.

തങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ചാന്തുപൊട്ട് വന്നതെന്ന് പലരും ആരോപിച്ചു. അത് സത്യമാണെന്ന് പറയുകയാണ് സംവിധായകന്‍ വിജു വര്‍മ്മ. ട്രാന്‍സ്‌ജെന്‍ഡറുടെ കഥ പറഞ്ഞ ഓടും രാജ ആടും റാണി എന്ന സിനിമയുടെ സംവിധായകനാണ് വിജു. പക്ഷേ തന്റെ സിനിമ വിചാരിച്ചത് പോലെ ഹിറ്റായില്ലെന്നും അതിന്റെ കാരണത്തെ കുറിച്ചുമാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.

'ഓടും രാജ ആടും റാണി എന്ന സിനിമയിലേക്ക് നായകനായി ബിജു മേനോനെ നോക്കിയിരുന്നു. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ക്ക് വേണ്ടി എത്ര വര്‍ഷം ഞാന്‍ നടന്നുവെന്ന് അറിയാമോ? ആദ്യം കഥ കേട്ട് അംഗീരിച്ച സിനിമയ്ക്ക് വേണ്ടി വര്‍ഷങ്ങളോളം ഞാന്‍ നടന്നിട്ടുണ്ട്. അതിപ്പോള്‍ പുള്ളി പോലും ഓര്‍മ്മിക്കുന്നുണ്ടാവില്ല. കാരവന്‍ ടു കാരവന്‍ യാത്ര ചെയ്യുക എന്നല്ലാതെ ഇതൊന്നും വര്‍ക്ക് ആയില്ല. അതുകൊണ്ട് വെല്ലുവിളിയായി ഏറ്റെടുത്താണ് ടിനി ടോമിനെ നായകനാക്കുന്നത്.

ഇന്ന് കാലം മാറി. സിനിമയാണ് വലുത്, അന്ന് താരമാണ് താരം. കാലം തെറ്റി ഇറങ്ങിയ പടമാണെന്നാണ് എല്ലാവരും അതിനെ കുറിച്ച് എന്നോട് പറയാറുള്ളത്. ഇപ്പോഴായിരുന്നെങ്കില്‍ അത് ഹിറ്റാവുമായിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. അതിന് മുകളില്‍ ചില കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ഓസേപ്പച്ചന്‍ വഴി ലാല്‍ ജോസ് ഈ സിനിമയെ കുറിച്ചറിഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. പക്ഷെ വേറൊരു പടം പരാജയപ്പെട്ടതിനാല്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റില്ല. എല്‍ജെ ഫിലിംസ് എന്ന ബ്രാന്‍ഡ് ഉപയോഗിച്ചോളാനാണ് അദ്ദേഹം പറഞ്ഞത്.

പക്ഷേ നിര്‍മാതാവിന് അത് യോഗ്യമായിരുന്നില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഷാജി പട്ടിക്കര ആദ്യമായി ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നു എന്ന് പറഞ്ഞ് പുള്ളി അതേറ്റെടുത്തു. അതും സിനിമയുടെ പരാജയത്തിന് കാരണമായി. കാരണം പടം ഇറങ്ങിയിട്ട് പോലും അതിന്റെ പോസ്്റ്റര്‍ പുറത്ത് വന്നിട്ടില്ല. ഒട്ടും പ്രൊഫണല്‍ അല്ലാതെയാണ് ചെയ്തത്. അന്ന് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് കൂടെ പ്രധാന്യം കൊടുത്ത് അവരിലൂടെയും പ്രൊമോഷന്‍ ചെയ്യാമായിരുന്നു. അതുണ്ടായില്ല. ഏതൊക്കെയോ ഉച്ച പടം കളിക്കുന്നത് പോലെ ഈ സിനിമയും തിയേറ്ററില്‍ വന്ന് പോയി.

ചാന്തുപൊട്ടില്‍ ദിലീപ് ചെയ്തത് എല്ലാവരും മനസില്‍ നില്‍ക്കുന്നുണ്ട്. പക്ഷേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതാവസ്ഥയെ വളരെ വികലമായട്ടാണ് അതില്‍ അവതരിപ്പിച്ചത്. അവരെ ചാന്തുപൊട്ടെന്ന് എല്ലാവരും വിളിക്കാന്‍ കാരണമെന്താണ്, അത് ദിലീപാണ്. അങ്ങനൊരു സിനിമ വന്നപ്പോള്‍ ഇത് ഭയങ്കരമായി പൊതുവായി മാറി. പണ്ടൊക്കെ മറഞ്ഞും തെളിഞ്ഞും വിളിച്ചവരാണെങ്കില്‍ പബ്ലിക്കായി പരിഹാസിക്കാന്‍ തുടങ്ങി. അതിന്റെ വിജയപരാജയങ്ങള്‍ മറ്റൊരു വശമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മോശമായി ചിത്രീകരിക്കുകയാണ് പല സിനിമകളും ചെയ്തിട്ടുള്ളത്. ചാന്തുപൊട്ട് അവര്‍ക്ക് സന്തോഷം കൊടുത്തില്ല. കാരണം ദിലീപ് ചെയ്തതൊക്കെ അവരെ പരിഹസിക്കുന്നത് പോലെയാണ്. അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്.' എന്നും വിജു പറയുന്നു.

ടിനി ടോമിനെ നായകനാക്കി വിജു വർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓടും രാജ ആടും റാണി. മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് കഥയൊരുക്കിയതും മണികണ്ഠൻ തന്നെയാണ്. ശ്രീലൿ്മി ശ്രീകുമാറാണ് ചിത്രത്തിലെ നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/278052/director-vijuvarma-opens-up-about-incidents-behind-dileeps-chanthupottu-movie-)