സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനിടെ വികാരാധീനയായി കന്നഡ നടി രന്യ റാവു. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും അവര്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു.
നേരത്തെ, ഡി.ആര്‍.ഐക്ക് നല്‍കിയ മൊഴിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു.
തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികളാണെന്ന് സമ്മതിച്ച രന്യ, താന്‍ ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.
മറ്റാരെങ്കിലും കുടുക്കിയതാണെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് രന്യക്ക് വെളിപ്പെടുത്തേണ്ടിവരും. ഏത് സാഹചര്യത്തിലാണ് സ്വർണക്കടത്തില്‍ താന്‍ ഉള്‍പ്പെട്ടത് എന്നും അവര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കേണ്ടിവരും.
സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന്റെ വലയില്‍ രന്യ പെട്ടുപോവുകയായിരുന്നോ അതോ അവര്‍ കടത്തില്‍ സജീവപങ്കാളിയായിരുന്നോയെന്നതില്‍ വ്യക്തതവരേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ സ്വര്‍ണ്ണവുമായി കേരളത്തില്‍നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ ഭാര്യ പിടിക്കപ്പെട്ട സംഭവവുമായി രന്യയുടെ കേസിന് സാമ്യമുണ്ടെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
12 കിലോ സ്വര്‍ണ്ണവുമായാണ് അന്ന് യുവതി പിടിയിലായത്. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട സുഹൃത്ത് ബ്ലാക്‌മെയില്‍ ചെയ്താണ് യുവതിയെ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
രന്യയുടെ പശ്ചാത്തലമാണ് അന്വേഷണസംഘത്തെ ഇത്തരമൊരുസംശയത്തിലേക്ക് എത്തിച്ചത്. സാമ്പത്തികമായി മികച്ച പശ്ചാത്തലമാണ് രന്യയുടേത്. രന്യയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.
ചെന്നൈയിലെ കേസിന് സമാനമായി അടുത്ത ബന്ധങ്ങളിലുള്ള ആരെങ്കിലും രന്യയെ പെടുത്തിയതാണോയെന്നാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി ഡി.ആര്‍.ഐ. രന്യയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു.
നടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്ളവര്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നടിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.
Iam #innocenT #framed #Actress #RanyaRao #bursts #tears #during #questioning