മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ ഓർമദിനത്തിൽ അദ്ദേഹത്തെ കുറിച്ച് ഓർക്കുകയാണ് നടി മഞ്ജുവാര്യർ. തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായ ‘കന്മദ’ത്തിലെ ഭാനുവിനെ സമ്മാനിച്ച പ്രിയസംവിധായകനെ നഷ്ടബോധത്തോടെയാണ് മഞ്ജു ഓർക്കുന്നത്.
“ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക…’ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത് ‘! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം.

മനുഷ്യർ ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം,” മഞ്ജു കുറിക്കുന്നത്.
1987ല്‍ സിബി മലയിൽ ചിത്രം ‘തനിയാവര്‍ത്തന’ത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ലോഹിതദാസിന്റെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ജീവിതഗന്ധിയായ നിരവധിയേറെ കഥകൾ ആ തൂലികയിൽ പിറന്നു. വിചാരണ, എഴുതാപ്പുറങ്ങൾ, കിരീടം, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചെങ്കോൽ, ചകോരം, തൂവൽ കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയായിരുന്നു ലോഹിതദാസിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. കാരുണ്യം, കന്മദം, ജോക്കർ, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, സൂത്രധാരൻ, കസ്തൂരിമാൻ, ചക്കരമുത്ത്, നിവേദ്യം എന്നിങ്ങനെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രങ്ങളും ഏറെ ജനപ്രീതി നേടിയവയാണ്.
Content Highlight: Manju Warrier on Lohithadas Memorial Day

































