മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് കെജി ജോര്‍ജ്. ഭരതനും പത്മരാജനുമൊപ്പമായി മലയാള ചലച്ചിത്ര ലോകത്ത് പുതുവസന്തം തീര്‍ക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് സജീവമായിരുന്ന അദ്ദേഹം അവശതകളോടെ വൃദ്ധസദനത്തില്‍ കഴിയുകയാണെന്നും, സിനിമാജീവിതം അവസാനിക്കാനുള്ള കാരണം മോശം സ്വഭാവമാണെന്നും ആരോപിച്ചായിരുന്നു ശാന്തിവിള ദിനേശ് എത്തിയത്. അദ്ദേഹത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ ജോളി ജോസഫ്.
കെജി ജോര്‍ജിനെക്കുറിച്ച്
ഇലവങ്കോട് ദേശത്തിന് ശേഷം കെജി ജോര്‍ജിന്റെ സിനിമാജീവിതം അവസാനിച്ചു, അതിന് കാരണം അദ്ദേഹത്തിന്റെ ദുര്‍നടപ്പാണെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. വീഡിയോ വൈറലായി മാറിയതോടെയാണ് കെജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
കെജി ജോര്‍ജിനെ വ്യക്തിഹത്യ ചെയ്ത ശാന്തിവിളി ദിനേശിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു സല്‍മ ജോര്‍ജ്. കെജി ജോര്‍ജ് ദുര്‍നടപ്പുകാരനാണെന്നും അദ്ദേഹത്തെ കുടുംബം വൃദ്ധസദനത്തില്‍ അടച്ചെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. നേരത്തെ സ്‌ട്രോക്ക് വന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംസാരിക്കുമ്പോഴും പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ട്രീറ്റ്‌മെന്റ് നടന്ന് വരികയാണ്. അവിടെ വെച്ച് അവര്‍ നടത്തിക്കുന്നുണ്ട്. ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്നും സല്‍മ പറഞ്ഞിരുന്നു. മീഡിയ വണ്‍ ചാനലിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
കെജി ജോർജിനെക്കുറിച്ച് പറഞ്ഞ് ജോളി ജോസഫ് എത്തിയിരുന്നു. മലയാള സിനിമയുടെ സ്വന്തം കെ ജി ജോർജ് എന്ന ഇതിഹാസത്തെയും കുടുംബത്തെയും നീചവും ഹീനവുമായ രീതിയിൽ സത്യത്തിന്റെ കണികപോലുമില്ലാതെ പരിഹസിച്ചും അധിക്ഷേപിച്ചും അപമാനിച്ചും , ശാന്തി ഒട്ടുമില്ലാത്ത വിളയിലും വിത്തിലും ജനിച്ച ഒരു കൃമി അയാളുടെ യു ട്യൂബ് ചാനലിൽ കൂടി എഴുതിയിരിക്കുന്നു ...! മഹാ കഷ്ടം ..!
ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം സ്വഭവനത്തിൽ താമസിക്കാൻ സാധിക്കാത്ത ജോർജ് സാർ താമസിക്കുന്നിടം എനിക്കറിയാവുന്നതാണ്. ഞാൻ സാറിനെ പോയി കാണാറുമുണ്ട് ! സാറിനെ പൊന്നുപോലെ ശുശ്രുഷിക്കുന്ന അവിടത്തെ നടത്തിപ്പുകാരെയും എനിക്ക് നേരിട്ടറിയാം ! സൽമ ചേച്ചിയുടെയും മകൾ താരയുടെയും മകൻ ആരോണിന്റെയും വരുമാനംകൊണ്ടാണ് ആയിരകണക്കിന് രൂപ മാസംതോറും ചിലവഴിച്ചു എല്ലാത്തരം സുഖസൗകര്യങ്ങളോടുകൂടി സാറ് അവിടെ കഴിയുന്നതെന്നും വാസ്തവമാണ് ! കഴിഞ്ഞ മാസം ഇരുപത്തിനാലാം തിയതി അദ്ദേഹത്തിന്റെ എഴുപത്തി അഞ്ചാം ജന്മദിനം വളരെ ഗംഭീരമായിട്ടാണ് സാറ് താമസിക്കുന്നിടത്ത് വീട്ടുകാരും കൂട്ടുകാരും ചേർന്ന് ഞങ്ങൾ ആഘോഷിച്ചത് . വൃത്തികെട്ട ചിലരുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾക്കെതിരെ നാട്ടിലെ നീതിന്യായ വ്യവസ്ഥകൾ നടപടി എടുക്കണം . ഇത്തരം ഹീനമായ പ്രവർത്തികൾക്കെതിരെ , പാപങ്ങൾക്കെതിരെ പ്രതികരിച്ച് , അപലപിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ് , ഇല്ലെങ്കിൽ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ നാളെ അവർ ആക്രമിക്കും , തീർച്ചയെന്നായിരുന്നു കുറിപ്പ്.
Content Highlight: KG George can't live in a nursing home! Reply to Shanthivila Dinesh!


































