കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി. വിസ്മയ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മലയാള സിനിമാ താരങ്ങളും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്.
കേരളത്തെ പിടിച്ചുലച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ സ്ത്രീധനം സംബന്ധിച്ചും ഭർതൃപീഡനം സംബന്ധിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് സിനിമാ താരങ്ങളും പ്രതികരണവുമായി മുന്നോട്ട് വരുന്നത്.നടൻ ജയറാം, നടിമാരായ അഹാന കൃഷ്ണ, ശാലിൻ സോയ, ഗായിക സിത്താര കൃഷ്ണകുമാർ എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിൽ പ്രതികരിച്ചത്. “ഇന്ന് നീ.. നാളെ എന്റെ മകൾ..” എന്നാണ് വിസ്മയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്.

ജീവിതത്തിൽ നേടാൻ കഴിയാതിരുന്ന സമാധാനം ഇപ്പോഴെങ്കിലും വിസ്മയക്ക് ലഭിച്ചെന്ന് താൻ കരുതുന്നു എന്നാണ് അഹാന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. സ്ത്രീധനമെന്ന സമൂഹത്തിലേ വൈറസിനെ ഉന്മൂലനം ചെയ്യണമെന്നും അഹാന പറഞ്ഞു.
“വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോകണമെന്ന് നീ തീരുമാനിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹികുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ….” “സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും വേണം. അപലപിക്കണം. ഇതിനൊരു അവസാനം വേണം. വൈറസുകൾ ഒരുപാടായി കഴിഞ്ഞു. ഈ വൈറസിനെയും ഉന്മൂലനം ചെയ്യണം.” അഹാന പറഞ്ഞു.
വിവാഹത്തെ ഒരു ചടങ്ങായി കാണരുതെന്നാണ് ശാലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യാൻ ശാലിൻ പറയുന്നു. വിവാഹം ചെയ്യുന്നത് ഒരു കൂട്ടിനു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക ആശ്രയത്തിനു വേണ്ടിയാവരുതെന്നും ശാലിൻ കുറിച്ചു.കല്യാണമല്ല ജീവിതത്തിലെ ലക്ഷ്യമെന്നും, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടന്ന് പറയാനുമാണ് ഗായിക സിത്താര കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

“പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ…. കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!!” സിത്താര കുറിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിൽ വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: Vismaya's death: Malayalam film world reacts


































