അന്തരിച്ച സംവിധായകൻ ഷാഫിയെ അനുസ്മരിച്ച് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ് രാജ്. ഷാഫിയുടെതായി തനിക്കുവന്ന അവസാന ഫോൺ കോളിനേക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
രോഗലക്ഷണങ്ങളേക്കുറിച്ചാണ് ഷാഫി തന്നോട് പറഞ്ഞത്. വേദന കുറയുന്നില്ലെങ്കിൽ അഡ്മിറ്റാവണമെന്ന് താൻ നിർബന്ധംപിടിച്ചെന്നും റോണി പറഞ്ഞു.
'പലരുടെയും വിയോഗങ്ങൾ വരുമ്പോൾ അവരുടെ ചിത്രം പോലും ഷെയർ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോൾ ഉണ്ടാവാറില്ല. കൃത്യം പറഞ്ഞാൽ 15 ജനുവരി രാത്രി 11.45നടുത്തു ഷാഫിക്ക വിളിച്ചു ചില രോഗലക്ഷണങ്ങൾ വിളിച്ചു പറഞ്ഞു.
Rct ചെയ്തതിന്റെ ഇഷ്യൂ ആണ് എന്ന് പറഞ്ഞപ്പോൾ, ഇക്ക വേദന കുറയുന്നില്ല എങ്കിൽ അഡ്മിറ്റ് ആവണം എന്ന് നിർബന്ധം പറഞ്ഞു. ഇതിന്റെ പുറകെ തന്നെ ഞാൻ viral fever ആയി പാലക്കാട് അഡ്മിറ്റ് ആയി. പിന്നെ കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ല....
ഷാഫിക്ക എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ എനിക്ക് ആദ്യമായി വേഷം തരാൻ ധൈര്യം കാണിച്ച വ്യക്തികളിൽ ഒരാൾ എന്ന് ധൈര്യപൂർവ്വം പറയാൻ കഴിയും. എന്റെ ഗുരുനാഥനു പ്രണാമം.
പ്രിയപ്പെട്ടവർ, പ്രത്യേകിച്ച് കോവിഡിന് ശേഷം ഒരുപാടു പേർ വിട പറഞ്ഞു..... ഒന്ന് മാത്രം പറയട്ടേ, ആരോഗ്യം കാത്തു കൊള്ളുക. നമ്മളെ ആശ്രയിച്ചു കുറച്ചു പേരെങ്കിലും ഉണ്ടാവും. അവരെ അനാഥരാകാതിരിക്കുക....' റോണിയുടെ വാക്കുകൾ.
ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ്, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലൂടെയാണ് റോണി ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.
Content Highlight: #RonnieDavidRaj #late #director #admitted #pain


































