ലോക്ക്ഡൗൺ കാലം മകൾ അലംകൃതയ്ക്ക് ഒപ്പം ചെലവഴിക്കുകയാണ് പൃഥ്വി. അല്ലിയുടെ വിശേഷങ്ങളും കഥകളുമൊക്കെ ഇടയ്ക്ക് പൃഥ്വി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ എഴുതിയ ഒരു കഥയെ കുറിച്ച് പറയുകയാണ് പൃഥ്വി.‘അമേരിക്കയിൽ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നപ്പോൾ അവർ അഭയാർത്ഥി ക്യാമ്പിലേക്ക് മാറി. അവിടെ അവർ രണ്ടുവർഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവർ വീട്ടിലേക്ക് തിരികെയെത്തി, സന്തോഷത്തോടെ ജീവിച്ചു,’ ഇങ്ങനെ പോവുന്നു അല്ലിയുടെ കുഞ്ഞു ‘വലിയ’ കഥ.

മകളുടെ കഥ പങ്കുവച്ചതിനൊപ്പം തന്നെ താനൊരു പുതിയ സിനിമയുടെ ആലോചനയിലാണെന്ന് കൂടി അനൗൺസ് ചെയ്തിരിക്കുകയാണ് പൃഥ്വി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും വിശദാംശങ്ങൾ ഉടനെ അറിയിക്കുമെന്നും പൃഥ്വി കുറിപ്പിൽ പറയുന്നു.“ഈ ലോക്ക്ഡൗൺ കാലത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണ്. മഹാമാരിയുടെ നടുവിൽ ഇത് ചിത്രീകരിക്കുന്നതിന് സാധ്യതകൾ കുറവായതിനാൽ ഞാൻ മറ്റൊരു സ്ക്രിപ്റ്റ് തിരഞ്ഞെടുത്തു. അതെ, വീണ്ടും ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ നിന്നുകൊണ്ട് ചെയ്യാവുന്ന ഒരു സിനിമ. വിശദാംശങ്ങൾ ഉടൻ വരും,” പൃഥ്വി കുറിക്കുന്നു.
ഒരുപിടി ചിത്രങ്ങളാണ് പൃഥ്വിയുടെ കയ്യിലുള്ളത്. ജനഗണമന, കോൾഡ് കേസ്, കുരുതി, ആടുജീവിതം, കടുവ, കറാച്ചി 81, തീർപ്പ്, ഭ്രമം, സ്റ്റാർ, വാരിയംകുന്നൻ, വിലായത്ത് ബുദ്ധ, മീറ്റർ ഗേജ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇതിനകം പൃഥ്വിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പൻ, കാളിയൻ, വേലുത്തമ്പി ദളവ പോലുള്ള പ്രോജക്ടുകൾ വേറെയും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്.അടുത്തിടെ ആഷിഖ് അബുവും പൃഥ്വിയെ നായകനാക്കി ‘നീലവെളിച്ചം’ എന്ന ചിത്രമൊരുക്കുന്ന വാർത്ത അനൗൺസ് ചെയ്തിരുന്നു.
Content Highlight: Prithvi with Allimol's new story; What happened to the father and son in the story

































