നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് ആ വീഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്.
രമ്യ സുരേഷ് പറയുന്നു:
കഴിഞ്ഞ ജൂൺ 1. രാവിലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് എന്റേതെന്ന വ്യാജേന ഒരു വീഡിയോ പ്രചരിക്കുന്നുവെന്നു മനസ്സിലായത്. ഒരു പെൺകുട്ടിയുടെ നഗ്ന വിഡിയോയ്ക്കൊപ്പം എന്റെ ഫെയ്സ്ബുക്കിൽ നിന്നെടുത്ത ചില ചിത്രങ്ങളും ചേർത്താണ് വിഡിയോ പ്രചരിച്ചത്. ഞാൻ ആ വിഡിയോ അയച്ചു നൽകാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. അതു കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു. ആ വിഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങൾ എന്റെ മുഖവുമായി വലിയ സാദൃശ്യമുണ്ടായിരുന്നു.

ഞാൻ ആ വീഡിയോ വിശദമായി പരിശോധിച്ചു. പക്ഷേ, ആ പെൺകുട്ടിയുടെ ശരീരവും എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല. മുഖം വ്യക്തമായി കാണിച്ചിട്ടുമില്ല. എനിക്കു തട്ടിപ്പു മനസ്സിലായപ്പോൾ തന്നെ വീടിനടുത്തുള്ള കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു. ഉടനെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനാണ് അദ്ദേഹം പറഞ്ഞത്. ഞാൻ സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് മുഖേന ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. ഉടനടി രേഖാമൂലം പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അന്നു തന്നെ ഞാൻ പരാതിയെഴുതി ജില്ലാ പൊലീസ് മേധാവിക്കു നൽകി’ – രമ്യ പറയുന്നു.
സ്വയം ഡിക്റ്റക്ടീവ് ആയി
‘ജില്ലാ പൊലീസ് മേധാവി പരാതി ജില്ലാ സൈബര്‍ സെല്ലിനു കൈമാറിയെന്ന് അറിയിച്ചു. ഞാൻ അവരുമായി ബന്ധപ്പെട്ടു. പല വിവരങ്ങളും സൈബർ സെല്ലിനു വേണ്ടി സ്വയം കണ്ടെത്തേണ്ടി വന്നു. ആ വിഡിയോ പ്രചരിച്ച വഴികളിലൂടെ കുറെ സഞ്ചരിച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച പല സമൂഹമാധ്യമ ഗ്രൂപ്പുകളെയും കണ്ടെത്താൻ കഴിഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ വിവരവും അഡ്മിനുകളെപ്പറ്റിയുള്ള വിവരവും ലഭിച്ചത് സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. ഞാൻ സ്വയം സൈബർ സെല്ലില്‍ വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി അറിയുന്നുണ്ട്–’ രമ്യ പറയുന്നു.
ഈ പ്രശ്നം അറിഞ്ഞതോടെ സ്വന്തം വീട്ടിൽനിന്നും ഭർത്താവിന്റെ വീട്ടിൽനിന്നും ലഭിച്ച പിന്തുണയാണ് നിയമപരമായി മുന്നോട്ടു പോകാൻ ധൈര്യം നൽകിയതെന്നു രമ്യ പറഞ്ഞു. ‘ഞാൻ ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ െചയ്യരുതായിരുന്നു എന്നു ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, ലൈവ് വിഡിയോ ചെയ്തതു ശരിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാൻ പറയാതിരുന്നാൽ, ഇതു കാണുന്ന എന്നെ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാൾ മറ്റുപലരെയും കാണിക്കും. അവർ എന്നെ പരിഹാസപാത്രമായി കാണും. നാളെ ഇതുപോലെ ആ പെൺകുട്ടിയുടെ മറ്റൊരു വീഡിയോ പ്രചരിച്ചാലും ആളുകൾ ഞാനാണെന്നു വിശ്വസിക്കും. ഞാൻ ആ വീഡിയോ ചെയ്തതും നിയമനടപടി സ്വീകരിച്ചതും വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്–’ രമ്യ പറയുന്നു
Content Highlight: Fake nude video of girls for huge price; Says actress Remya

































