ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന അഭിനേത്രികളിലൊരാളാണ് പാര്‍വതി ജയറാം. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു പാര്‍വതിയും ജയറാമും. വിവാഹശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇടവേളയിലേക്ക് പോവുകയായിരുന്നു താരം.
ജയറാമിന്റേയും കാളിദാസിന്റേയും സിനിമാജീവിതത്തിലെ നേട്ടങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് എത്തുമ്പോഴെല്ലാം പാര്‍വതിയോട് തിരിച്ചുവരവിനെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കാറുള്ളത്. മോഹന്‍ലാലിന്റെ സിനിമ തറയില്‍ ഇരുന്ന കണ്ട അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പാര്‍വതി.

ഓണത്തിന് കുടുംബസമേതമായി സിനിമയ്ക്ക് പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. അന്ന് ഞാൻ സിനിമയിലെത്തിയിട്ടില്ല. ലാലേട്ടന്റെ ‘ശ്രീകൃഷ്ണപരുന്ത്’ ഫാമിലിയായി കണ്ട സിനിമയാണ്. തിയേറ്ററില്‍ ചെല്ലുമ്പോള്‍ ടിക്കറ്റ് കിട്ടാനില്ല. സീറ്റെല്ലാം ഫുള്‍ ആയി. പിന്നെയുള്ളത് തറ ടിക്കറ്റ് ആണ്. ഞങ്ങള്‍ തറയില്‍ ഇരുന്നു ലാലേട്ടന്റെ സിനിമ ആസ്വദിച്ചു. പിടലി നോവുന്ന രീതിയില്‍ തലയൊക്കെ ഉയര്‍ത്തിപ്പിടിച്ചാണ് സ്ക്രീനിനു മുന്നില്‍ ഇരുന്നത്. അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാ ഭാഗ്യമാണ്.

‘അമൃതം ഗമയ’ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. സിനിമയില്‍ ഒരു വേഷം ഉണ്ടെന്നു ഹരന്‍ സാര്‍ അറിയിച്ചു, ചിലപ്പോള്‍ നീയായിരിക്കും അത് ചെയ്യുന്നതെന്ന് പറഞ്ഞു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരന്‍ സാര്‍ കണ്ടെത്തി എന്നാണ്. എനിക്ക് അത് വല്ലാത്ത വിഷമമായി. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി ശരിയാകാതെ വരികയും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ലാലേട്ടന്റെ നായികയാവാൻ അവസരം ലഭിച്ചതെന്നും പാർവതി പറയുന്നു.
Content Highlight: I saw Mohanlal's movie sitting on the floor that day! Parvati Jayaram talks about the great fortune of life

































