സ്പോര്‍ട്സ് ഡ്രാമ എന്നതിലുപരി കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുക കൂടി ചെയ്യുന്ന ചിത്രമാണ് ഖൊ ഖൊ. കാണുന്നവരെ കണ്ണീർ അണിയിക്കും നിമിഷങ്ങൾ, അതെ സമയം ഒരു സ്പോർട്സ് താരത്തിന്റെ വീറും വാശിയും കാണാം.സ്വപ്‌നങ്ങളെ പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് ചെറു നൊമ്പരവും സ്വപ്‌നത്തിലേക്ക് കുതിക്കുന്നവര്‍ക്ക് പ്രചോദനവുമാകുന്ന ഹൃദ്യമായ ചലച്ചിത്രം എന്ന് ഒറ്റവാക്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.
പ്രധാന കഥാപാത്രങ്ങളെ ഈ കളിയുമായി ബന്ധിപ്പിക്കുകയും വൈകാരിക നിമിഷങ്ങളെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുകയുമാണ് സംവിധായകൻ. അല്പമെന്ന് പിഴച്ചാല്‍ കണ്ണീര്‍ സീരിയലിന്റെ നിലവാരത്തിലേക്ക് വീണ് പോകാമായിരുന്ന ചിത്രത്തെയാണ് ആഖ്യാന മികവിനാല്‍ നിരാശപ്പെടുത്താത്ത ഒരു സ്‌പോര്‍ട്‌സ് ഡ്രാമായായി സംവിധായകന്‍ രാഹുല്‍ റിജി നായര്‍ മാറ്റിയത്.

ജീവിതത്തിൽ ആഗ്രഹം സാധിക്കാതെ തോറ്റുപോകുന്നവന്റേയും സ്വപ്‌നങ്ങളെ പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവന്റേയും അടയാളപ്പെടുത്തലുകൾ ഖൊ ഖൊ യിൽ ഉണ്ട്. അങ്ങനെ ഉള്ളവരാൽ മറ്റുള്ളവർ അറിയപ്പെടുമ്പോൾ അത് നൽകുന്ന സന്തോഷവും ഇവിടെ വരച്ചിടുന്നു. ജീവിതം ഖോ ഖോ കളിയ്ക്ക് സമർപ്പിച്ച അധ്യാപികയും അവളിൽ നിന്ന് ലഭിച്ച ഊർജ്ജവുമാണ് ആ കുട്ടികളെ ഉന്നതിയിൽ എത്തിക്കുന്നത്.വിജയിക്കുന്നവന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥകളെ തേടിയെത്തുന്നവര്‍ക്കുള്ളതല്ല ഈ സിനിമ.തന്റെ തോൽവി മനസ്സിലാക്കി മറ്റുള്ളവരുടെ വിജയത്തിലേക്കുള്ള ഒരു പാതയായ അതിനെ തിരഞ്ഞെടുത്ത അധ്യാപികയുടെ കഥ. കഥയിലെ ചില സംഭാഷണങ്ങൾ പ്രേക്ഷകർക്ക് തന്നെ ഒരേസമയം സന്തോഷം പകരുന്നതും ഊർജ്ജം നൽകുന്നതുമാണ്.

കെഎസ്ആർടിസി ബസ് ഡ്രൈവർ ആയിരുന്ന അച്ഛന് സംഭവിച്ച കൈ അബദ്ധം ആയിരിക്കാം പൊലിഞ്ഞത് നിരവധി ജീവനാണ്.അതെ തുടർന്ന് നാഷണൽ ഗെയിംസ് എന്ന ആഗ്രഹം സാധിക്കാതെ പോയ സ്പോർട്സ് താരം, അതേ നാട്ടിൽ സ്പോർട്സ് അധ്യാപികയായി എത്തുന്നു.കുട്ടികളിലെ കഴിവിനെ മനസ്സിലാക്കി ഖോ ഖോ പരിശീലിപ്പിക്കാൻ തുടങ്ങുന്നു. അപകടത്തെ തുടർന്ന് ആളുകൾ നിന്നുണ്ടാകുന്ന നെഗറ്റീവ് ആയിട്ടുള്ള സമീപനങ്ങൾ അവളെ മാനസികമായി തളർത്തുന്നുണ്ടെങ്കിലും അച്ഛൻ കൂടെയുണ്ട് എന്ന വിശ്വാസം അവളെ ഉയരങ്ങളിലേക്ക് അടുപ്പിക്കുന്നു.
ദേശീയ അവാർഡ് നേടിയ സംവിധായകൻ രാഹുൽ റിജി നായർ ഖോ ഖോ ഗെയിം സീക്വൻസുകൾ ആധികാരികതയോടും റിയലിസത്തോടും കൂടി പിടിച്ചെടുക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.മനസ്സറിഞ്ഞ് ആഗ്രഹിച്ചാൽ ഒന്നും സാധിക്കാതെ പോവില്ല എന്ന് തെളിയിക്കുന്നിടത്താണ് ഖോ ഖോ എന്ന ചിത്രത്തിന്റെ വിജയം.
Content Highlight: Kho Kho as an inspiration to those who jump into the dream

































