നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ഒമര്‍ ലുലു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്കാരം നൽകുന്നതിനെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു ഒമറിന്റെ വിമർശനം. സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ പങ്കുവച്ച് 'മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ?' എന്നാണ് പാർവതി അടൂരിനോട് ചോദിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇതിൽ ഒമറിന്റെ മറുപടി ഇങ്ങനെ: 'പ്രിയപ്പെട്ട പാർവതി മാഡം, നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങൾ മനുഷ്യത്വം എന്ന് പറഞ്ഞപ്പോൾ ഓർമ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷ്നിയുടെ മുഖമാണ്. 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷ്നിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാർവതി പറഞ്ഞ പോലെ ‘അല്പം മനുഷ്യത്വം ആവാല്ലോ’- ഒമർ ലുലു കുറിച്ചു.

‘മൈ സ്റ്റോറി എന്ന ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു. പാർവതിയോട് ഉള്ള ഹെയ്റ്റ് ക്യാംപെയ്ൻ മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസ്സ് നടന്നില്ല. ടെലിവിഷൻ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല. ഇല്ലെങ്കിൽ ഇത്ര നഷ്ടം വരില്ലായിരുന്നു.’–ഒമർ പറഞ്ഞു.
ഇതിനെതിരെയും കമന്റുകളുമായി എത്തിയവർക്കും ഒമർ ലുലു മറുപടി നൽകി. 'ഇനി ഞാന്‍ സംവിധാനം ചെയ്‌ത് പരാജയപ്പെട്ട സിനിമയ്ക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്. ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത്. അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ട് ഉള്ളു.’
Content Highlight: ‘A little bit of humanity’ - Director to actress Parvathy

































