---
title: " അന്നൊക്കെ ലഭിച്ചിരുന്നത്  പരമാവധി പ്രതിഫലം 600 രൂപയായിരുന്നു- ഹരീഷ് കണാരന്‍"
english_title: "At that time the maximum salary was 600 rupees - Harish Kanaran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2472/at-that-time-the-maximum-salary-was-600-rupees-harish-kanaran"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60acbda60ecc3_hareesh.jpg"
keywords: []
---

#  അന്നൊക്കെ ലഭിച്ചിരുന്നത്  പരമാവധി പ്രതിഫലം 600 രൂപയായിരുന്നു- ഹരീഷ് കണാരന്‍

> **Lead Summary:** മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ പേരാണ് ഹരീഷ് കണാരന്‍.കോമഡി ഷോകളിലൂടെയാണ് ഹരീഷ് ജനശ്രദ്ധ നേടുന്നത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം ഹരീഷിനെ ഹരീഷ് കണാരനാക്കി മാറ്റുകയായിരുന്നു. ഇത്രത്തോളം ജനങ്ങള്‍ ഏറ്റെടുത്തൊരു കഥാപാത്രങ്ങള്‍ വളരെ ചുരുക്കമാണ്.

## Article Content

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ പേരാണ് ഹരീഷ് കണാരന്‍.കോമഡി ഷോകളിലൂടെയാണ് ഹരീഷ് ജനശ്രദ്ധ നേടുന്നത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം ഹരീഷിനെ ഹരീഷ് കണാരനാക്കി മാറ്റുകയായിരുന്നു. ഇത്രത്തോളം ജനങ്ങള്‍ ഏറ്റെടുത്തൊരു കഥാപാത്രങ്ങള്‍ വളരെ ചുരുക്കമാണ്.

പിന്നീട് സിനിമയിലെത്തിയപ്പോഴും ഈ വിജയം ആവര്‍ത്തിക്കാന്‍ ഹരീഷിന് സാധിച്ചു. തന്റേതായ ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയും കോമഡിയുമാണ് ഹരീഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സിനിമയില്‍ എത്തും മുമ്പ് ധാരാളം സ്റ്റേജ് ഷോകളിലും മറ്റും പങ്കെടുത്ത് വന്ന കലാകാരനാണ് ഹരീഷ്. അന്നത്തെ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരീഷ് കണാരന്‍.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. തനിക്ക് അന്നൊക്കെ ലഭിച്ചിരുന്ന പരമാവധി പ്രതിഫലം 600 രൂപയായിരുന്നുവെന്നാണ് ഹരീഷ് പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങള് പത്ത് പന്ത്രണ്ട് പേരാണ് ഒരു ട്രൂപ്പില്‍. ഒരു പരിപാടിക്കു പോയാല്‍ ആകെ കിട്ടുന്നത് 12000 മുതല്‍ 13000 രൂപ ആണ്. മിമിക്രി, ഡാന്‍സ്, കരോക്കെ ഗാനമേള എല്ലാം കൂടി ചേര്‍ന്നുള്ള പരിപാടിയാണ്. വണ്ടിക്കൂലി, ലൈറ്റ് സൗണ്ട് എല്ലാം കഴിഞ്ഞു വീതിച്ചെടുക്കുമ്പോ ഒരാള്‍ക്ക് 300 രൂപ ആയിരിക്കും ലഭിക്കുകയെന്നും താരം ഓര്‍ക്കുന്നു. ദേവരാജനും നിര്‍മലുമെല്ലാം കൂടെയുണ്ടാകുമായിരുന്നുവെന്നും ഹരീഷ് പറയുന്നു.

ഹരീഷിനൊപ്പം കോമഡി ഷോകളിലെ നിറ സാന്നിധ്യങ്ങളായിരുന്നു ഇരുവരും. സിനിമയിലും താരങ്ങളാണ്. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് പരിപാടികളുടെ സീസണ്‍. അത് കഴിഞ്ഞാല്‍ പിന്നെ പരിപാടികള്‍ കിട്ടുന്നത് ഓണക്കാലത്തായിരിക്കുമെന്നും ഹരീഷ് ഓര്‍ക്കുന്നു. പരിപാടി ഇല്ലാത്ത സമയത്ത് പെയിന്റിംഗിന് പോകുമായിരുന്നു. മഴക്കാലത്ത് അതുണ്ടാകില്ല അതുകൊണ്ട് ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പോവുമായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുമ്പ് ലഭിച്ചിരുന്ന പരമാവധി പ്രതിഫലം 600 രൂപയായിരുന്നുവെന്നും ഹരീഷ് പറയുന്നു.

റിയാലിറ്റി ഷോ വഴിയാണ് സിനിമയിലെത്തുന്നത്. ഷോയില്‍ ഹരീഷിന്റെ ടീമിന് മൂന്നാം സ്ഥാനം ആയിരുന്നു ലഭിച്ചത്. മികച്ച കൊമേഡിയനുള്ള പുരസ്‌കാരം ഹരീഷിനെ തേടിയെത്തി. ഉത്സാഹ കമ്മിറ്റിയായിരുന്നു ആദ്യ സിനിമ. എന്നാല്‍ ആ സിനിമയിലെ കഥാപാത്രം വേണ്ടത്ര ക്ലിക്ക് ആയിരുന്നില്ല. രണ്ടാമത്തെ ചിത്രം രാജമ്മ അറ്റ് യാഹുവായിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവവും ഹരീഷ് ഓര്‍ത്തെടുക്കുന്നുണ്ട്. ചിത്രീകരണം നടന്നത് ഹരീഷിന്റെ നാടായ കോഴിക്കോടായിരുന്നു, കോഴിക്കോട് ബീച്ചില്‍.

തട്ടുകടയില്‍ ദോശ ചുട്ടും ഓംലറ്റ് അടിച്ചും ഡയലോഗ് പറയുന്ന രംഗമായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. നാട്ടുകാരനായതിനാല്‍ തനിക്ക് നല്ല ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും ഹരീഷ് പറയുന്നു. ഷൂട്ടിംഗ് കാണാന്‍ വന്നവര്‍ സ്‌കിറ്റിലൂടെ ഹിറ്റായി മാറിയ ബാബേട്ടാ ബാബേട്ടാ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അതേസമയം താനാകെ ടെന്‍ഷനടിച്ചായിരുന്നു അഭിനയിച്ചിരുന്നതെന്ന് ഹരീഷ് പറയുന്നു.

കുഞ്ചാക്കോ ബോബനും ആസിഫലിയുമായിരുന്നു കൂടെയുണ്ടായിരുന്നത്. ചാക്കോച്ചനാണേല്‍ എന്നെ വല്യ പരിചയമില്ല, ചാനലിലെ പരിപാടികളൊന്നും മൂപ്പര് കണ്ടിട്ടില്ല. അവരെന്ത് വിചാരിക്കുംന്നുള്ള ടെന്‍ഷനും തനിക്കുണ്ടായിരുന്നുവെന്ന് ഹരീഷ് പറയുന്നു. ''അങ്ങനെ ഡബിള്‍ ഓംലറ്റ് അടിയോടടി. എവിടെ ശരിയാവാന്‍. 30 തവണ ഓംലറ്റടിച്ച് മടുത്തതോടെ ഡയറക്ടര്‍ പറഞ്ഞ് മതി നിര്‍ത്ത് ഇനി നാളെ അടിക്കാന്ന്. സംഭവം അതല്ല, 30 തവണ അടിച്ച ഓംലറ്റും തിന്നേണ്ടി വന്നൊരു മനുഷ്യനുണ്ട് ആ സീനില്‍.. അയാളെ കാര്യാലോചിച്ചാ എനിക്കിപ്പഴും ചിരി വരുന്നത്. അദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2472/at-that-time-the-maximum-salary-was-600-rupees-harish-kanaran)