മലയാളികളുടെ അഭിമാനതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന് മമ്മൂട്ടി ഇച്ചാക്കയാണ്, മമ്മൂട്ടിയ്ക്ക് ലാലുവും. ഇരുവരുടെയും ആരാധകർ തമ്മിൽ പോർവിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും അതിനുമെല്ലാം അപ്പുറം ഇരുവരും പങ്കിടുന്ന ഒരു സൗഹൃദമുണ്ട്. രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ആ സൗഹൃദം, അവരിൽ നിന്നും മക്കളിലേക്കും കുടുംബത്തിലേക്കുമൊക്കെ വളർന്ന ഒരപൂർവ്വ ബന്ധമാണത്. ജന്മദിനങ്ങളും വിവാഹവാർഷികവുമൊക്കെ പരസ്പരം ആശംസിക്കാൻ ഇരുവരും മറക്കാറില്ല.
പ്രണവ് മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റത്തിന് ആശംസകൾ നേരുന്ന മമ്മൂട്ടിയെ മലയാളി കണ്ടതാണ്. മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യപുസ്തകത്തിന് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പും. മോഹൻലാലിന്റെ അറുപതാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി പങ്കുവച്ച വൈകാരികമായൊരു വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, മോഹൻലാലിന്റെ 61-ാം ജന്മദിനത്തിൽ പതിവുപോലെ ആശംസകളുമായി ‘ഇച്ചാക്ക’ എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ലാലിന് ആശംസകൾ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നടൻ ദുൽഖർ സൽമാനും മോഹൻലാലിന് ആശംസകളുമായി എത്തിയിട്ടുണ്ട്. “ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു !! എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളെ എന്റർടെയിൻ ചെയ്യാനും വിസ്മയിപ്പിക്കാനും, ഹൃദയം കീഴടക്കാനും ഇനിയും സാധിക്കട്ടെ,” എന്നാണ് ദുൽഖർ ആശംസിക്കുന്നത്.
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ- മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് ഏറെ നാളായി മലയാളസിനിമയുടെ സഞ്ചാരവും. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് ഈ താരരാജാക്കന്മാർ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും.

പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’ മുതൽ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി അതിഥി താരത്തിൽ എത്തിയ എല്ലാ മോഹൻലാൽ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്, ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ‘ഒടിയൻ’ വരെ അതിനു ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നതാണ്, ‘ഒടിയനി’ൽ ശബ്ദസാന്നിധ്യം മാത്രമായിരുന്നു മമ്മൂട്ടി എങ്കിൽപോലും.
പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ഏട്ടന്‍/ഇക്ക എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അതിനുമപ്പുറമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.
Content Highlight: Happy Birthday to Ichaka's Lalu, the story of the rare relationship between two superstars

































