രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റർ അപ്പു ഭട്ടതിരിയാണ് സിനിമയുടെ സംവിധായകനായ കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ' കഴിഞ്ഞ മാസം തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ്. മെയ് 11നാണ് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ചൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണെന്നാണ് സോഷ്യൽമീഡിയയിലുള്‍പ്പെടെ പലരും സിനിമാഗ്രൂപ്പുകളിലും മറ്റും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്.
ചിത്രത്തിൽ എട്ടുവയസ്സുകാരനായ നിഥിൻ എന്ന ഒരു കുട്ടിയെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. നിഥിൻ പറയുന്ന കഥയ്ക്ക് പിന്നാലെയാണ് സിനിമ നീങ്ങുന്നത്. മലപ്പുറം സ്വദേശിയായ ഇപ്പോൾ ദുബായിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഐസിൻ ഹാഷ് എന്ന എട്ടുവയസ്സുകാരൻ ബാലനാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡൽ കൂടിയായ ഐസിന്‍ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്.

ഇതിനകം അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാകുകയും ചെയ്തയാളാണ് ഐസിന്‍ ഹാഷ്. ഐസിൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, ഫോക്സ്-വാഗൺ, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ്, വാവെയ്, ഹെയിൻസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഐസിന്‍, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും ശ്രദ്ധ നേടിയിട്ടുണ്ട്.

മൂന്നാം വയസ്സില്‍ അഭിനയിച്ച ഒരു വീഡിയോ വൈറലായിരുന്നു. ശേഷം ചില സിനിമകളിലും പരസ്യങ്ങളിലും അവസരം ലഭിച്ചെങ്കിലും അത് മുടങ്ങി. പിന്നീട് അഞ്ചാം വയസ്സില്‍ പീഡിയാഷുവറിന്‍റെ പരസ്യത്തിലൂടെയാണ് ഐസിന്‍ മോഡലിംഗ് രംഗത്ത് വീണ്ടും സജീവമായി തുടങ്ങിയത്.ദുബായ്, അബുദാബി ഗവൺമെന്‍റുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്‍റെയും ലിവര്‍പൂളിന്‍റെയും നായകനായിരുന്ന ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്‍റര്‍വ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കുറച്ചു നാൾ ചില സിനിമകളില്‍ അഭിനയിക്കാന്‍ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങള്‍കൊണ്ടും നടക്കാതെപോയെന്ന് ഐസിന്‍റെ പിതാവ് ഹാഷ് ജവാദ് പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് നിഴല്‍ സിനിമയുടെ സഹ സംവിധായകന്‍ സന്ദീപ് ബന്ധപ്പെട്ടത്. അങ്ങനെ സൂം കോള്‍ വഴി ദുബായിയിൽ ഇരുന്നാണ് ഒഡീഷനില്‍ പങ്കെടുത്തത്.ഈ സിനിമയിലെ കഥാപാത്രത്തിനാവശ്യമായ എല്ലാ സംഗതികളും ഒത്തുവന്നപ്പോള്‍ കൊവിഡ് കാലത്തെ വിമാനയാത്ര ആയിരുന്നു ഒരു പ്രധാനവെല്ലുവിളിയായത്. എങ്കിലും ഒോഡീഷന്‍ ചെയ്ത നൂറുകണക്കിന് കുട്ടികളില്‍നിന്നും അവസാന നിമിഷം ഐസിനെ തിരഞ്ഞെടുത്തുവെന്ന് ഹാഷ് ജവാദ്.
Content Highlight: Specials by shadow star (Nitin) Aisin Hash

































