---
title: " ഇഷ്ടമുള്ളവരെ ചനകുറുക്കൻ എന്നേ വിളിക്കൂ;അപ്പ ഹാജയുമായുള്ള ബന്ധത്തെ കുറിച്ച് കൃഷ്ണകുമാര്‍ "
english_title: "Call those you like as Chanakurukkan; Krishnakumar talks about his relationship with Appa Haja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2377/call-those-you-like-as-chanakurukkan-krishnakumar-talks-about-his-relationship-with-appa-haja"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609e28e0bc454_krishnakumar.jpg"
keywords: []
---

#  ഇഷ്ടമുള്ളവരെ ചനകുറുക്കൻ എന്നേ വിളിക്കൂ;അപ്പ ഹാജയുമായുള്ള ബന്ധത്തെ കുറിച്ച് കൃഷ്ണകുമാര്‍ 

> **Lead Summary:** തന്‍റെ സുഹൃത്തും നടനുമായ അപ്പ ഹാജയെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. 1988-ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍ എന്ന സിനിമയിലൂടെയെത്തിയ അപ്പ ഹാജ സഹനടനായും വില്ലനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

## Article Content

തന്‍റെ സുഹൃത്തും നടനുമായ അപ്പ ഹാജയെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. 1988-ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍ എന്ന സിനിമയിലൂടെയെത്തിയ അപ്പ ഹാജ സഹനടനായും വില്ലനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

'ഹാജയും ഭക്ഷണവും പെരുന്നാളും എന്ന് കുറിച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്‍റെ കുറിപ്പ് തുടങ്ങുന്നത്. അപ്പ ഹാജ. ജീവിതത്തിൽ ചിലർ വന്നു ചേരും. നമ്മളായിട്ട് വിചാരിച്ചിട്ടല്ല. ദൈവമായി കൊണ്ടുത്തരും. അതാണ്‌ ഹാജ. എൺപതുകളിൽ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോൾ അടുത്ത ഫ്ലാറ്റിൽ താമസിക്കാൻ വന്ന മിർസ അങ്കിളും ലൈലാന്‍റിയുമായി കൂട്ടായി. ആന്‍റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാൽ മിർസ അങ്കിൾ ഇടയ്ക്കു വിളിക്കും. അങ്ങിനെ ഒരുദിവസം അടുത്ത ബന്ധുവായ ഹാജ വന്നു, അങ്കിൾ എന്നെ പരിചയപ്പെടുത്തി', കൃഷ്ണകുമാർ കുറിച്ചിരിക്കുകയാണ്.

> 'അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു. പണ്ട് എറണാകുളത്തു പോയാൽ ഹാജയുടെ വീട്ടിൽ ആണു താമസം. ഹാജയുടെ അച്ഛൻ ഹംസ അങ്കിൾ വലിയ ഒരു മനസ്സിന്‍റെ ഉടമയായിരുന്നു. ഇഷ്ടമുള്ളവരെ "ചനകുറുക്കൻ" എന്നേ വിളിക്കൂ . കാരണം അറിയില്ല. ഹാജയുടെ അമ്മയും ഒന്നാന്തരമായി ഭക്ഷണം ഉണ്ടാക്കും. പത്തിരിയും വെളൂരി കറിയും എന്നും മനസ്സിലുണ്ട്. എപ്പോഴും കാർ യാത്രയായിരുന്നു ഞാനും ഹാജയും ചേർന്ന്. അന്നൊക്കെ പെരുന്നാൾ കാലത്തു ഹാജയുടെ കൂടെ ആയിരിക്കും ഭക്ഷണം'.

'എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെ ആണെങ്കിലും ഒരുമിച്ച്. ഞാനോ ഹാജയോ ഷൂട്ടിംഗിലാണെങ്കിൽ സ്പെഷ്യൽ ഭക്ഷണം വീട്ടിലെത്തും. ഹാജയുടെ വക. കാലം കടന്നു പോയി. ഒരുപാട് പെരുന്നാളും. ബന്ധവും വളർന്നു. കൊവിഡ് വന്നു. ഇതിനിടയിൽ ഇന്നലെ ഒരു പെരുന്നാൾ കടന്നു പോയി'.

'നേരിൽ കാണാൻ കഴിയാത്ത അവസ്ഥ. ഹാജയെ ഫോണിൽ വിളിച്ചു. പരസ്പരം ആശംസിച്ചു. സംസാരത്തിനിടയിൽ ഹാജയുടെ വീട്ടിലിരുന്നു കഴിച്ച ഏതൊക്കയോ ഭക്ഷണത്തിന്റെ രുചിയും മണവും മനസ്സിലൂടെ കടന്നു പോയി.സുന്ദരമായ ഓർമ്മകൾ. ഇനിയെന്നാണ് അങ്ങനെ ഒരു കൂടിച്ചേരൽ. ഉടനെ തന്നെ ഉണ്ടാകട്ടെ. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു', കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2377/call-those-you-like-as-chanakurukkan-krishnakumar-talks-about-his-relationship-with-appa-haja)