നടന്‍ രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നടൻ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കൾ എത്തിയത്. ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. ഇതിനിടയിലാണ് ഏറ്റവും ദുഃഖകരമായ വാർത്ത പുറത്തുവരുന്നത്.
ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പോലീസിൽ പരാതി നൽകിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുൻപേ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Rajan P Dev's son's wife's abused by family

































