ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്.
കോവിഡ് പശ്ചാത്തലത്തിൽ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് 'സണ്ണി'. കോവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
ഇന്ത്യയിൽ നിന്നുള്ള ഓസ്കർ നോമിനേഷൻ ലഭിച്ച, റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ് സിനിമ 'കൂഴങ്ങൾ' മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.
'സണ്ണി ' യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത 'ദി പോർട്രൈറ്സ്' ഷരീഫ് ഈസ സംവിധാനം ചെയ്ത 'ആണ്ടാൾ', മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്', സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 'എന്നിവർ' എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും 'മണ്ണ്' മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്.
Content Highlight: Jayasurya won Best Actor at the Dhaka International Film Festival

































