---
title: "ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ"
english_title: "Don't know Joji ... Fahad Fazil-Dileesh Pothen movie Joji, five things"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2203/dont-know-joji-fahad-fazil-dileesh-pothen-movie-joji-five-things"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/607162beaf3b8_JOJI 3.jpg"
keywords: []
---

# ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

> **Lead Summary:** നീണ്ട ഇടവേളയ്‌ക്കു ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജോജി'. ഷേക്‌സ്‌പിയർ രചനയായ 'മക്‌ബത്' അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ സൂചിപ്പിച്ചിരുന്നു. ശേഷം ആമസോൺ പ്രൈം റിലീസായി എത്തിയ ചിത്രമാണ് 'ജോജി'.

## Article Content

നീണ്ട ഇടവേളയ്‌ക്കു ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജോജി'. ഷേക്‌സ്‌പിയർ രചനയായ 'മക്‌ബത്' അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ സൂചിപ്പിച്ചിരുന്നു. ശേഷം ആമസോൺ പ്രൈം റിലീസായി എത്തിയ ചിത്രമാണ് 'ജോജി'.

മികച്ച സാമ്പത്തിക അടിത്തറയുള്ള, ആരോഗ്യവും ചുറുചുറുക്കുമുള്ള, എഴുപതുകൾ പിന്നിട്ട കുട്ടപ്പൻ എന്നയാളും മൂന്നു മക്കളും അടങ്ങുന്ന കുടുംബ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് 'ജോജി'. കോവിഡ് പ്രതിസന്ധി കാലത്താണ് സിനിമയുടെ പരിസരം. മൂത്ത മകൻ ജോമോൻ (ബാബുരാജ്), രണ്ടാമൻ ജെയ്സൺ (ജോജി മുണ്ടക്കയം), ജെയ്‌സന്റെ ഭാര്യ ബിൻസി (ഉണ്ണിമായ പ്രസാദ്), ഇളയവൻ ജോജി (ഫഹദ് ഫാസിൽ) ഇവരെക്കൂടാതെ ജോമോന്റെ മകൻ പോപ്പി എന്നിവരാണ് കുടുംബാംഗങ്ങൾ. കുട്ടപ്പന് പക്ഷാഘാതം പിടിപെടുന്ന സാഹചര്യത്തിൽ നിന്നും ആരംഭിക്കുന്ന മർഡർ-ഡ്രാമയാണ് 'ജോജി'.

സാമ്പത്തിക അച്ചടക്കമുള്ള പിതാവിന്റെ ഉത്തരവാദിത്ത ബോധമില്ലാത്ത മക്കളിലൂടെയുള്ള കഥാപശ്ചാത്തലങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് 'ജോജി' എന്ന സിനിമയും, സർവോപരി കഥാനായകൻ ജോജിയും. അച്ഛൻ മരിച്ചാൽ സ്വത്തുക്കൾ നേടിയെടുക്കാനുള്ള മക്കളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും വഴിയേ വെളിപ്പെട്ടു വരുന്നു. സിനിമയിലും സീരിയലുകളിലും കണ്ടുപരിചയിച്ച കൊലപാതക കഥകളെ അപേക്ഷിച്ച് നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയുടെ ഒഴുക്ക് മാത്രമേ ഇവിടെയുള്ളൂ.

പതിഞ്ഞ താളത്തിനൊപ്പമുള്ള യാത്ര രണ്ടു മണിക്കൂറോളം വരുന്ന സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഉണ്ടാവും. ഒരിക്കലും ഈ താളം കോമ്പ്രമൈസ് ചെയ്യാൻ എങ്ങും ശ്രമം നടത്തിയിട്ടില്ല. അതുകൊണ്ട് കഥാപാത്രങ്ങളും അവരുടെ പ്രകടനവും ചേർത്തു വായിക്കുക അനിവാര്യം.

സാഹിത്യാഭിരുചിയുള്ളവർക്കോ, മക്‌ബത് പരിസരങ്ങൾ പരിചയമുള്ളവർക്കോ കഥയുടെ ഗതി പലയിടങ്ങളിലും പ്രവചിക്കാൻ അവസരം ലഭിച്ചേക്കാം. സമ്പത്തിനോടുള്ള വ്യാമോഹവും, അതിനായി സ്വീകരിക്കുന്ന വളഞ്ഞ വഴിയും, ചെയ്ത കുറ്റം മറയ്ക്കാൻ വീണ്ടും കുറ്റകൃത്യത്തിലേക്കു കടക്കുകയും ചെയ്യുന്ന നായകനെ ഇവിടെ കാണാം. ആയതിനാൽ സസ്പെൻസ് എത്രനേരം നിലനിൽക്കുമെന്ന കാര്യം സംശയത്തിലാണ്. ടെക്നിക്കൽ സങ്കേതങ്ങളുടെ അതിപ്രസരം 'ജോജി' പ്രേക്ഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല.

സിനിമയിലെ ഏക സ്ത്രീകഥാ ബിൻസി. ഒന്നും മിണ്ടാത്ത ഭാര്യ എന്ന നിലയിൽ നിന്നും കുറ്റകൃത്യങ്ങളിലേക്കുള്ള തീപ്പൊരിയായി മാറുന്ന ലേഡി മക്‌ബത് ആയി ഈ കഥാപാത്രത്തെ വായിച്ചെടുക്കാം. പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയും പല അവസരങ്ങളിലും മൗനം ഭാവിക്കുകയും ചെയ്യുന്ന ബിൻസി നിഗൂഢത നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ സിനിമ കണ്ട് ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും സച്ചിദാന്ദന്‍ കുറിച്ചു. സിനിമയുടെ വിശദാംശങ്ങളില്‍ അല്ല കോൺസെപ്റ്റിൽ തന്നെയാണ് പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോജിയെ പറ്റി  സച്ചിദാനന്ദന്റെ വാക്കുകൾ:

> ‘ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. സ്ക്രോളിലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മാക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ "മക്ബൂല്‍ " പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല.

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി. ( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം.

പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.’ ആമസോൺ പ്രൈമിൽ ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, മുണ്ടക്കയം ജോജി, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2203/dont-know-joji-fahad-fazil-dileesh-pothen-movie-joji-five-things)