(moviemax.in) മലയാള സിനിമാപ്രേക്ഷകർക്ക് ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെന്റ് എന്ന മഹാനടൻ കഴിഞ്ഞ വർഷം മാർച്ച് 26ന് അരങ്ങൊഴിഞ്ഞത്.
അഞ്ഞൂറിലേറെ സിനിമകൾ അത്രയും തന്നെ കഥാപാത്രങ്ങൾ. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരൻകുട്ടി മേനോനും അയ്യപ്പൻ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് മഹാനടൻ അരങ്ങൊഴിഞ്ഞത്.
മുമ്പൊരിക്കൽ കൗമുദി മൂവീസിന്റെ ഇന്നസെന്റ് കഥകൾ എന്ന പ്രോഗ്രാമിൽ താരം പറഞ്ഞൊരു സംഭവം ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ കയ്യിലുണ്ടായിരുന്ന പുരാവസ്തു മോഹൻലാൽ വാശി പിടിച്ച് വാങ്ങിയ കഥയാണ് ഇന്നസെന്റ് പങ്കിട്ടത്. പൊതുവെ പുരാവസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്ന ശീലമുള്ളയാളാണ് മോഹൻലാൽ.
താൻ അതിന്റെ ഉടമസ്ഥനല്ല കസ്റ്റോഡിയനാണെന്നാണ് താരം എപ്പോഴും അഭിമുഖങ്ങളിൽ പറയാറുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള മോൻസണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയാണ്... സിനിമാ നടിമാരെയും നടിമാരെയും സ്വർണ്ണക്കട, ഡയമണ്ട് ഷോപ്പ്, സാരി ഷോപ്പ് എന്നിവയുടെ ഉദ്ഘാടനത്തിനായി കൊണ്ടുപോകും. ഞാനും ഇത്തരത്തിൽ ഒരുപാട് ഉദ്ഘാടനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഒരിക്കൽ പെരുമ്പാവൂരിൽ ഒരു ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഒരു സ്ത്രീ നടത്തുന്ന ബ്യൂട്ടി പാർലറായിരുന്നു. പോകാൻ ആദ്യം എനിക്ക് മടിയായിരുന്നു. കാരണം ബ്യൂട്ടി പാർലറൊക്കെ ഉദ്ഘാടനം ചെയ്യേണ്ടത് സ്ത്രീകളാണല്ലോ.
കടയുടമയായ സ്ത്രീയെ കുറിച്ച് ഞാൻ ജയറാമിനോടും വിളിച്ച് അന്വേഷിച്ചിരുന്നു. അങ്ങനെ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരാമെന്ന് ഞാൻ ഏറ്റു. ഞാൻ തിരക്കിൽ നിൽക്കുന്ന സമയമായിരുന്നു അന്ന്. ഉദ്ഘാടനം കഴിഞ്ഞ് അവിടുത്തെ ഒരു വയസായ സ്ത്രീ മീനിന്റെ മുള്ളിൽ ഗ്രാമം കൊത്തിവെച്ചിരിക്കുന്ന ഒരു വസ്തു എനിക്ക് തന്നു.
ഇരുപത് കൊല്ലം മുമ്പ് നടന്ന സംഭവമാണ്. ചൈനീസ് കൊത്തുപണിയാണ് ആ മീൻമുള്ളിൽ ഉണ്ടായിരുന്നത്. ആ സ്ത്രീയുടെ തറവാട്ടിൽ നിന്നും അവർക്ക് കൊടുത്തതാണത്രെ. പഴക്കമുള്ള സാധനങ്ങൾ വാങ്ങി വീട്ടിൽ വെക്കുന്നതിനോട് എനിക്ക് താൽപര്യമില്ല.
പണ്ടുണ്ടായിരുന്നു... പിന്നീട് ബുദ്ധിവെച്ചപ്പോൾ ആ ശീലം പോയി. അവർ തന്നതല്ലേയെന്ന് വിചാരിച്ച് ഞാൻ വീട്ടിൽ കൊണ്ടുവന്ന് അലമാരയിൽ വെച്ചു. മോഹൻാലലിന് പുരാവസ്തുവിനോട് കമ്പമുള്ളതുകൊണ്ട് ഇങ്ങനൊരു വസ്തു കിട്ടിയ കാര്യം ഞാൻ പറഞ്ഞു.
തനിക്ക് ഒന്ന് കാണാണമെന്ന് ലാൽ പറഞ്ഞു. പതിനയ്യായിരം രൂപ തരാമെന്നും പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു കാശിന് വിൽക്കുന്നില്ലെന്ന്. എനിക്ക് തന്നേക്കൂ എന്റെ കയ്യിൽ ഇരിക്കട്ടെയെന്ന് ലാൽ പറഞ്ഞു.
താൻ സൂക്ഷിച്ചോളാമെന്നും ലാൽ പറഞ്ഞു. അങ്ങനെ ഒരു പൈസ പോലും വാങ്ങാതെ ലാലിന് ഞാൻ അത് കൈമാറി. അതുപോലെ ആനപല്ല് എന്റെ വീട്ടിൽ പണ്ടുണ്ടായിരുന്നു. ഇത്തരം പുരാവസ്തു വാങ്ങുന്നവരാണ് ബുദ്ധിയില്ലാത്തവർ എന്നാണ് ഇന്നസെന്റ് രസകരമായ സംഭവം പങ്കുവെച്ച് പറഞ്ഞത്.
#Innocent #shared #story #Mohanlal #buying #antiquities #his #hand.