വർഷങ്ങൾക്ക് ശേഷം പോലുള്ള ഇമോഷണൽ ഡ്രാമ സിനിമകൾ ഒ.ടി.ടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ.
പ്രേക്ഷകരെ ബോറടിപ്പിക്കുമെന്നും ഇത്തരം സിനിമകളിൽ ലാഗ് ഉണ്ടെന്നും ധ്യാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഷൂട്ട് ചെയ്യുന്ന സമയം മുതലേ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്.
ഒ.ടി.ടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുമ്പെ തോന്നിയ കാര്യങ്ങളാണ്.
ചേട്ടന്‍ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല. ഇമോഷനല്‍ ഡ്രാമ സിനിമകള്‍ക്ക് ലാഗ് സംഭവിക്കും.
പ്രേക്ഷകന് ബോറടിക്കും. വർഷങ്ങൾക്ക് ശേഷം സിനിമക്കും ലാഗ് ഉണ്ട്. ഇതെന്താ തീരാത്തത് എന്ന് തോന്നിപോകും. ചിത്രം പുറത്തിറങ്ങി രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ തന്നെ പറഞ്ഞിരുന്നു.
കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു.
എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ലുക്കിന്റെ കാര്യത്തിന്റെ ആശങ്കയുണ്ടായിരുന്നു.
എന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്.
സത്യം പറഞ്ഞാല്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്. അതുപോലെ സിനിമയുടെ അവസാന ഭാഗത്ത് ചേട്ടൻ ( വിനീത് ശ്രീനിവാസൻ) ഡ്രൈവറായി എത്തുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു.
ആ കഥാപാത്രത്തിനായി വേറൊരാളെ കൊണ്ടുവരണമെന്ന് തുടക്കം മുതൽ ചേട്ടനോട് പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് (വിശാഖ് സുബ്രഹ്മണ്യം) നിര്‍ബന്ധമായിരുന്നു.
ചേട്ടന് ആ റോള്‍ ചെയ്യാന്‍ ഒരു താല്‍പര്യവുമില്ലായിരുന്നു'- ധ്യാൻ പറഞ്ഞു. ഏപ്രില്‍ 11ന് തിയറ്ററുകളില്‍ എത്തിയ വർഷങ്ങൾക്ക് ശേഷം ജൂണ്‍ ഏഴിനായി രുന്നു ഒ.ടി.ടിയില്‍ എത്തിയത്. സിനിമ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
Content Highlight: #seen #OTT #after #many #years #DhyanSrinivasan


































