മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. സഹപ്രവർത്തകർക്ക് ആപത്ത് ഘട്ടത്തിലും അല്ലാതേയും ഒരു കൈ സഹായവുമായി അദ്ദേഹം എത്താറുണ്ട്. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെ കുറിച്ച് സഹതാരങ്ങൾ എപ്പോഴും വാചാലരാവാറുണ്ട്. കൊവിഡ് സമയത്ത് സഹപ്രവർത്തകരെ അദ്ദേഹം നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് വാചാലനാവുകയാണ് നടൻ നിർമൽ പാലാഴി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയ്ക്ക് ഒരു സന്ദേശം അയച്ചാൽ അദ്ദേഹം കൃത്യമായി മറുപടി നൽകുമെന്നാണ് നടൻ പറയുന്നത്. ഒപ്പം അദ്ദേഹം കൊവിഡ് സമയത്ത് വിളിച്ച് അന്വേഷിച്ചുവെന്നും പറയുന്നുണ്ട്.
നടന്റെ വാക്കുകൾ ഇങ്ങനെ...
''താൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. ലൈഫിൽ ആദ്യമായി തിയേറ്ററിൽ കാണുന്ന സിനിമ അദ്ദേഹത്തിന്റേയാണ്. മമ്മൂക്ക നമ്മളുടെ പേര് പറയുന്നത് തന്നെവലിയ കാര്യമാണ്. നമ്മുടെ എന്ത് വിശേഷം അറിയിച്ച് മെസേജ് അയച്ചാലും അദ്ദേഹം മറുപടി തരാറുണ്ടെന്നും നിർമൽ പറയുന്നു.
ഈ കൊവിഡ് സമയത്തും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഞാൻ കട്ടിലിൽ കിടക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. ബഹുമാനം കൊണ്ട് അവിടെ നിന്ന് ചാടി എഴുന്നേൽക്കുകയായിരുന്നു. ബുദ്ധിമുട്ട് ഉണ്ടോ എന്ന് തിരക്കുന്നതിനോടൊപ്പം പഴയത് പോലെ വണ്ടിയും കൊണ്ട് എങ്ങും പോയി വീഴാൻ നിൽക്കേണ്ടെന്നും പറഞ്ഞിരുന്നു. വളരെ സ്നേഹത്തോടെയാണ് മമ്മൂക്ക സംസാരിക്കുന്നതെന്നും നിർമ്മൽ കൂട്ടിച്ചേർത്തു.
പരുന്ത് സിനിമ ഷൂട്ടിംഗിനിടെ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും നിർമൽ ഓർക്കുന്നുണ്ട്. ''അദ്ദേഹത്തെ അന്ന് കുറെ നേരം ഞാൻ നോക്കി നിന്നു. എന്നാൽ മമ്മൂക്ക കണ്ട ഭാവം നടിച്ചില്ല. അദ്ദേഹത്തിന് നമ്മളെ അറിയില്ലല്ലോ. പോയി അദ്ദേഹത്തിന് കൈ കൊടുക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു. എന്നെ പോലെയുള്ള നിരവധി പേർ അദ്ദേഹത്തെ നോക്കി നിൽക്കുകയായിരുന്നെന്നും നടൻ പറയുന്നു.
കൂടാതെ തങ്ങളുടെ സ്കിറ്റുകളൊക്കെ അദ്ദേഹം കാണാറുണ്ടായിരുന്നു. പുത്തൻ പണം എന്ന ചിത്രത്തിലേയ്ക്ക് നമ്മളെ വിളിക്കാൻ കാരണവും മമ്മൂക്കയാണ്. ഞങ്ങൾക്ക് വേണ്ടി സംസാരിച്ചിരുന്നു. എന്നാൽ നേരിൽ കാണുമ്പോൾ അറിഞ്ഞ ഭാവം നടിക്കില്ല.
'നീയും ഈ ചിത്രത്തിൽ ഉണ്ടോ' എന്നാണ് ചോദിക്കുന്നത്. ഇതു മാത്രമല്ല അപകടം സംഭവിച്ച കാര്യം പറഞ്ഞപ്പോൾ ഒന്നും അറിയാത്തെ പോലെ 'നിനക്കാണോ ' എന്നായിരുന്നു ചോദിച്ചത്.
അന്ന് ദുൽഖറായിരുന്നു പണം നൽകി സഹായിച്ചത്. ഇത് മമ്മൂക്ക അറിയാതിരിക്കുമോ എന്നും നിർമ്മൽ ചോദിക്കുന്നുണ്ട് 'സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ദുൽഖറുമായിട്ടുള്ളു എന്നും പറയുന്നുണ്ട്'
ദുൽഖറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു തന്നെ സഹായിച്ചതിനെ കുറിച്ച് നിർമ്മൽ വെളിപ്പെടുത്തുന്നത്. പിറന്നാൾ ആശംസ പങ്കുവെയ്ക്കുന്നതിനോടൊപ്പമാണ് ഇക്കാര്യം പറഞ്ഞത്.'' 'സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.
പക്ഷേ 2014-ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...നിർമൽ പാലാഴി കുറിച്ചിരുന്നു.
Content Highlight: Actor Nirmal Palazhi is now talking about Mammootty.


































