---
title: "#kanakalatha |  'ദിനചര്യകളും സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി'; കനകലതയുടെ അവസാന നാളുകള്‍"
english_title: "#actress #kanakalatha #dementia #parkinson #disease"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203600/actress-kanakalatha-dementia-parkinson-disease"
published_at: "2024-05-07T06:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639824e25941_kanakalatha.jpg"
keywords: []
---

# #kanakalatha |  'ദിനചര്യകളും സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി'; കനകലതയുടെ അവസാന നാളുകള്‍

> **Lead Summary:** **അ**ന്തരിച്ച മലയാളം സിനിമ- സീരിയല്‍ താരം കനകലതയ്ക്ക് മറവിരോഗവും പാര്‍ക്കിന്‍സണ്‍സും സ്ഥിരീകരിച്ചപ്പോള്‍ സഹോദരി വിജയമ്മ ഗൃഹലക്ഷ്മിയോട് പങ്കുവെച്ചത്‌.

## Article Content

**അ**ന്തരിച്ച മലയാളം സിനിമ- സീരിയല്‍ താരം കനകലതയ്ക്ക് മറവിരോഗവും പാര്‍ക്കിന്‍സണ്‍സും സ്ഥിരീകരിച്ചപ്പോള്‍ സഹോദരി വിജയമ്മ ഗൃഹലക്ഷ്മിയോട് പങ്കുവെച്ചത്‌.

പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് അവളെ തളര്‍ത്തിയത്. 2021 ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ഈ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ഞാന്‍ കരുതിയത്.

വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവള്‍ അക്കാര്യം വിടും. ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി.

അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.

ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടര്‍ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും.

അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. ഞങ്ങള്‍ക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ആദ്യമായിട്ടല്ലേ ഇങ്ങനെയൊക്കെ കേള്‍ക്കുന്നതും കാണുന്നതും. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു.

പക്ഷേ, ഈ ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്.

വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവള്‍ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല.

അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിച്ച വീട്ടിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നത്. ഞങ്ങള്‍ അഞ്ച് മക്കളാണ്. അണ്ണനും ചേച്ചിയും മരിച്ചുപോയി.

ഏറ്റവും ഇളയവളാണ് കനകലത. അവള്‍ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് ഞാന്‍. പിന്നെ കൂടെത്തന്നെയായി. പതിനഞ്ച് വര്‍ഷത്തെ വിവാഹജീവിതം 2005 ലാണ് കനകലത വേര്‍പെടുത്തിയത്. കുട്ടികളില്ല. ഇപ്പോള്‍ അണ്ണന്റെ മകനാണ് ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. അവനും ഭാര്യയും കുഞ്ഞുമുണ്ട് കൂടെ.

പൂക്കാലം സിനിമയിലാണ് അവള്‍ അവസാനമായി അഭിനയിച്ചത്. അന്നൊക്കെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. പക്ഷേ, അത് കാര്യമാക്കിയില്ല. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹന്‍ലാല്‍ അഭിനയിച്ച തന്മാത്രയിലൂടെയാണ്. നമ്മുടെ കുടുംബത്തിലൊന്നും ആര്‍ക്കും ഇങ്ങനെയുള്ള അസുഖം വന്നിട്ടില്ല.

ഈ പ്രായത്തില്‍ അവള്‍ക്ക് ഇങ്ങനെയൊരു അവസ്ഥവരുമെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിക്കുന്നില്ലല്ലോ. ഇന്‍ഡസ്ട്രിയില്‍ കുറച്ചുപേര്‍ക്ക് മാത്രമേ ഇവളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുള്ളൂ. ഇടയ്‌ക്കൊക്കെ സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. സുഖമില്ല എന്നുപറഞ്ഞ് ഒഴിവാക്കി.

പിന്നെ, എറണാകുളത്താണ്, വരാന്‍ ബുദ്ധിമുട്ടാണെന്നൊക്കെ പറഞ്ഞു. ആര്‍ക്കും അസുഖത്തെക്കുറിച്ച് അറിയില്ല. അമ്മ സംഘടനയില്‍ വിളിച്ചുപറഞ്ഞിരുന്നു. അവിടത്തെ ഇന്‍ഷുറന്‍സ് ഉണ്ട്. പിന്നെ മാസം 5000 രൂപ കൈനീട്ടം കിട്ടും.

ആത്മയില്‍ നിന്നും ചലച്ചിത്ര അക്കാദമിയില്‍ നിന്നും ധനസഹായങ്ങള്‍ ലഭിച്ചിരുന്നു. ചികിത്സാച്ചെലവ് നോക്കണ്ടേ. ഡയപ്പറും സാധനങ്ങളും വാങ്ങണം. യൂറിനറി ട്യൂബ് ഇട്ടോണ്ടിരുന്നപ്പോള്‍ ഇടയ്ക്ക് അതും വലിച്ച് നടക്കാന്‍ തുടങ്ങി. അപ്പോള്‍മുതലാണ് ട്യൂബ് മാറ്റി ഡയപ്പറാക്കിയത്.

കനകലത ആണെന്ന് മനസ്സിലാവാത്ത രൂപത്തിലായി അവള്‍. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകള്‍ക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കും. സിനിമ കാണുമ്പോഴും അവളഭിനയിച്ച സീനുകള്‍ വരുമ്പോഴുമൊക്കെ എന്തൊക്കെയോ ഓര്‍ത്തിരിക്കും.

വീട്ടിലുള്ളവരെയും ബന്ധുക്കളെയുമൊക്കെ കണ്ടാല്‍ മനസ്സിലാവുന്നുണ്ട്. മറന്നത് ദൈനംദിന കാര്യങ്ങളാണ്. സ്വയം ചെയ്യേണ്ട കാര്യങ്ങളെല്ലാം മറന്നു. അവള്‍ രണ്ടുരുള ചോറ് കഴിച്ചാല്‍ മതിയായിരുന്നു...ഒന്ന് ഉഷാറ് വെച്ചേനെ. ലിക്വിഡ് ഫുഡ് 150 മില്ലി വെച്ച് കഴിച്ചിട്ടെന്താവാനാ... അവളുടെ തലവിധി ഇങ്ങനെയാവാം...

### Related Links & Sources
- [Original Story Source](https://moviemax.in/news/203600/actress-kanakalatha-dementia-parkinson-disease)