അടുത്തിടെയായിരുന്നു നടി നവ്യ നായർ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്. നർത്തകി കൂടിയായ നവ്യയ്ക്ക് ധാരാളം സാരി കലക്ഷനുകളുണ്ട്.
ഈ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരമാണ് നവ്യ ഒരുക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്.
ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും നടി ആരംഭിച്ചിരുന്നു. ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്കായി ഡിസ്പ്ലെ ചെയ്തത്.
ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിൻ സാരികളും ബനാറസ് സാരികളുമാണ്. ലിനൻ സാരികൾക്ക് 2500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4000- 4600 രൂപ വിലയുള്ളവയുമായിരുന്നു.
ബനാറസ് സാരികൾക്ക് 4500 മുതലാണ് സ്റ്റാർച്ച് ചെയ്തത്. ബ്ലൗസ് കൂടി ചേർത്താണ് നവ്യ സാരികൾ വിൽപ്പനയ്ക്ക് വെച്ചത്. താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു.
പണത്തിനോടുള്ള ആർത്തികൊണ്ടാണ് സാരികളും വിൽക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ വന്നത്. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ.
സാരി വിറ്റ് കിട്ടിയ പണം നവ്യ എവിടേയും ധൂർത്തടിക്കാൻ കൊണ്ടുപോയിട്ടില്ല. ആ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ ഓടി വന്നത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്. കുടുംബത്തൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്.
സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.
ഗാന്ധിഭവൻ സന്ദർശിക്കാൻ വന്നപ്പോൾ മകനെയും ഒപ്പം കൂട്ടിയതിന്റെ കാരണവും നവ്യ വ്യക്തമാക്കി. 'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല... അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി.'
'അവനും ഇത്തരം സ്ഥലങ്ങളിൽ വരാൻ ഇഷ്ടമാണ്. നമുക്ക് എന്തുകാര്യം ആണെങ്കിലും നമ്മുടെ കുട്ടിയോട് മാത്രമെ കാണിക്കാനും കാണിച്ചുകൊടുക്കാനും പറ്റുള്ളൂ.
ഒരുപക്ഷെ ഇവിടെ വരുമ്പോൾ മാത്രമാണ് സായികുട്ടൻ അടക്കമുള്ള അവരുടെ തലമുറയിൽപ്പെട്ട ഇന്നത്തെ ജെനറേഷനിലുഉള്ള വളരെ പ്രിവിലേജ്ഡായ കുട്ടികൾക്ക് മനസിലാവുക അവർക്ക് ഈശ്വരൻ എന്താണ് കൊടുത്തിട്ടുള്ളതെന്ന്.'
'പല സാഹചര്യങ്ങൾ കൊണ്ടായിരിക്കും അച്ഛനമ്മമാർ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്. പൂർണമായും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തി ഇല്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ.
ആ സ്നേഹം എനിക്ക് ഇവിടുത്തെ സാറിനോടാണ്. സാറിന്റെ ജീവിതം സാർ ഇവിടെയുള്ളവർക്ക് വേണ്ടി മാറ്റിവച്ചതുകൊണ്ടാണ് ഇവിടെയുള്ളവർ എല്ലാം ഇത്രയും സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നത്.'
'ഞാൻ എന്റെ മോനോട് ഗാന്ധിഭവനെ കുറിച്ച് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇറ്റ് ഈസ് ഇന്റർനാഷണലി ഫേമസ് അമ്മ എനിക്ക് അറിയാം എന്നാണ്. ഞാൻ ഗൂഗിളിലൊഒക്കെ നോക്കി അത് വളരെ ഫേമസാണ് എന്നവൻ എന്നോട് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി.'
'ഞാൻ സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആദ്യം ചിലപ്പോൾ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയുമെന്ന് മാത്രമാണ്.
ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്.
ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും', എന്നാണ് നവ്യ പറഞ്ഞത്. നവ്യയുടെ നല്ല മനസിനെ വീഡിയോ വൈറലായതോടെ ആരാധകരും അഭിനന്ദിക്കുന്നുണ്ട്.
#Navya #visited #GandhiBhavan #Pathanapuram