'പ്രേമലു' എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് മമിത ബൈജു ഇപ്പോൾ. തമിഴിലെ സംവിധായകൻ ബാലയ്‌ക്കൊപ്പം 'വണങ്കാൻ ' എന്ന ചിത്രത്തിൽ പ്രവർത്തിച്ച അനുഭവം അടുത്തിടെ മമിത ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
സംവിധായകൻ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നാണ് മമിത ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോൾ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് മമിത ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റിൽ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല.
ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. മറ്റു കമ്മിറ്റ്മെന്റുകൾ കാരണമാണ് എനിക്ക് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്' എന്നാണ് മമിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വീഡിയോയിൽ സംവിധായകൻ തന്നോട് 'വില്ലടിച്ചമ്പാട്ട്' എന്ന പരമ്പരാഗതമായ കലാരൂപം പെട്ടന്ന് ചെയ്യാൻ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നെന്നും, ചിത്രീകരണ വേളയിൽ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ വർത്തയിലാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തുടക്കത്തിൽ സൂര്യയായിരുന്നു നായകൻ സംവിധായകനുമായി ഒത്തു പോകാൻ കഴിയാത്തതിനാൽ പ്രൊജക്ടിൽ നിന്ന് താരം പിന്മാറുകയായിരുന്നു. നായികയാവേണ്ടിയിരുന്ന കൃതി ഷെട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന മമിതയും പിന്നീട് സിനിമ വേണ്ടെന്നു വെച്ചു.
Content Highlight: #Director #Bala #not #harmed #me #MamitaBaiju #response

































