ചക്കപ്പഴം എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സിനിമാ രംഗത്തും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ക്യൂൻ എലിസബത്ത് എന്ന സിനിമയിൽ മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്. തന്റെ വിഷാദ രോഗത്തെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചും ശ്രുതി രജനികാന്ത് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്രുതി രജനികാന്ത്. പുറത്ത് നിന്ന് കഴിച്ച ഒരു ഭക്ഷണത്തിൽ നിന്നും ദോഷകരമായ ഒരു മുളക് ഞാൻ കഴിച്ചു. പിന്നീട് ഭക്ഷണം കഴിക്കാൻ പറ്റിയില്ല.
കുറേ ആശുപത്രികളിൽ പോയി. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ ആശുപത്രിയിലായി. വെള്ളം പോലും കുടിച്ചാൽ ഛർദ്ദിച്ച് കളയും. അങ്ങനെ അവർ എൻഡോസ്കോപി ചെയ്തു. അതിൽ ഐബിഎസ് എന്ന കണ്ടീഷനാണെന്ന് കണ്ടെത്തി. ഒരുപാട് ടെൻഷൻ വരുമ്പോൾ ഇത് ട്രിഗർ ചെയ്യും. ചെറുകുടൽ പൊള്ളിയിരിക്കും. അത് കാരണം ഭക്ഷണം കഴിക്കാൻ പറ്റില്ല. എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചപ്പോൾ ഇത് മരുന്നില്ലെന്ന് പറഞ്ഞു. പതുക്കെ ശരിയായി വരുമ്പോൾ ചോറും തൈരും മാത്രമേ ജീവിത കാലം മുഴുവൻ കഴിക്കാൻ പറ്റൂയെന്ന് പറഞ്ഞു.
അവസാനം ഞാൻ കഞ്ഞി മുമ്പിൽ വെച്ച് കരഞ്ഞിട്ടുണ്ട്. മാനസികമായും ശാരീരകമായും തളർന്നു. ഇത് കഴിഞ്ഞ് വർക്കിന് കയറിയപ്പോൾ കാൻസറാണോ എന്ന് ആളുകൾ ചോദിച്ചിട്ടുണ്ട്. ഞാൻ ഭയങ്കര ഡിപ്രസ്ഡ് ആയി.. ഒരുപാട് സഹിച്ചു. വല്ലാതെ ഒതുങ്ങിക്കൂടി. നമ്മുടെ കാര്യങ്ങളെല്ലാം അറിയാവുന്നവർ എന്താഡോ ഇങ്ങനെ ശോഷിച്ച് വരുന്നതെന്ന് ചോദിച്ചപ്പോൾ വളരെ വിഷമമായെന്നും ശ്രുതി പറഞ്ഞു. ഡോക്ടർ പറഞ്ഞത് നോക്കേണ്ട, പൈനാപ്പിൾ കഴിക്കെന്ന് അച്ഛൻ പറഞ്ഞു. ഞാൻ കഴിച്ചപ്പോൾ ഛർദിച്ചു. പക്ഷെ അത് കാരണം കഴിക്കാൻ ധൈര്യം വന്നെന്നും ശ്രുതി വ്യക്തമാക്കി.
താൻ വിഷാദ രോഗം നേരിട്ട ഘട്ടത്തെക്കുറിച്ചും ശ്രുതി തുറന്ന് സംസാരിച്ചു. അഭിനയ രംഗത്ത് ഇത്തരമൊരു പ്രശ്നമവുമായി അതിജീവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ശ്രുതി പറയുന്നു. നമ്മളില്ലെങ്കിൽ പകരം മറ്റൊരാൾ വരും. പക്ഷെ ഞാൻ വളരെ മോശം സാഹചര്യത്തിലായിരുന്നു. ഞാൻ എന്നെ സ്വയം താഴ്ത്തിക്കെട്ടാൻ തുടങ്ങി. രാവിലെ ഷൂട്ടിന് പോയി വൈകുന്നേരം തിരിച്ച് ഫ്ലാറ്റിൽ വരുമ്പോൾ ഒറ്റയ്ക്കായിരിക്കും. വീട്ടിൽ പോയാൽ അവിടെ എന്തെങ്കിലും പറഞ്ഞാൽ അതിനേക്കാൾ ഭ്രാന്താകും. വെളുപ്പിന് മൂന്ന് വരെ ഉറങ്ങാതിരിക്കുമായിരുന്നെന്നും ശ്രുതി തുറന്ന് പറഞ്ഞു. തന്റെ മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു. യാത്രകളാണ് തനിക്ക് ഉപകരിച്ചതെന്നും ശ്രുതി രജനികാന്ത് വ്യക്തമാക്കി.
Content Highlight: #doctor #wants #todo #rest #of #mylife #Even #those #who #knew #upset #they #said #ShruthiRajinikanth
































