പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധം കലാകാരിയെന്ന നിലയിൽ മാത്രമാണെന്ന് നടി ശ്രുതി ലക്ഷ്മി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അവർ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. മോൻസണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇ.ഡിയെ അറിയിച്ചതായും അവർ പറഞ്ഞു.
മോൻസൺ തട്ടിപ്പുകാരനാണെന്ന് എന്നറിയില്ലായിരുന്നു. അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്. കോർഡിനേറ്റർ വഴി ബന്ധപ്പെട്ട്, പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴി വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. കൊറോണ കാലത്തിന് തൊട്ടു മുമ്പ് വരെ ബുക്ക് ചെയ്ത പരിപാടികൾ പിന്നീട് കൊറോണയെത്തുടർന്ന് മാറ്റിവെക്കേണ്ടി വന്നു.
ഈ സമയത്താണ് മോൻസൺന്റെ വീട്ടിൽ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു. മോൻസൺന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള തെറ്റായ സമീപനമോ പെരുമാറ്റമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അയാളിൽ സംശയം തോന്നിയിരുന്നില്ല.
മാധ്യമ വാർത്തകളിലൂടെയാണ് അയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച വിവരം അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി അവകാശപ്പെട്ടു. നാല് മണിക്കൂറോളമാണ് ശ്രുതിലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തത്.
Content Highlight: Shruti Lakshmi says she went to Monson's house for a dance performance
































