സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോളോവർമാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചില ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിർത്തുകയാണെന്ന് അദ്ദേഹം ഈയിടെയാണ് പറഞ്ഞത്. അൽഫോൺസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ഗോൾഡ് എന്ന ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.
തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൽഫോൺസ് പുത്രൻ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാൽ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്ന് ഈ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവർ കമന്റ് ചെയ്തിരുന്നു.
അങ്ങനെ വിഷമിച്ചാൽ മോഹൻലാലൊക്കെ സിനിമാരംഗത്ത് കാണുമോയെന്നും ഒരു ഗോൾഡ് പോയാൽ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ആരാധകൻ പറഞ്ഞു. ഇതിന് മറുപടിയായാണ് അൽഫോൺസ് ഗോൾഡിന്റെ പരാജയത്തേക്കുറിച്ച് പറഞ്ഞത്.
ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്നമെന്നും എന്നാൽ ആ ചിത്രം പൊട്ടിയതല്ലെന്നും സംവിധായകൻ മറുപടി പറഞ്ഞു. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. അതുകൊണ്ട് പടം ഫ്ളോപ്പ് അല്ല. തിയേറ്ററിൽ ഫ്ളോപ്പ് ആണ്.
അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകൾ തന്നിൽനിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്കെന്നും അൽഫോൺസ് പുത്രൻ കുറ്റപ്പെടുത്തുന്നു. ഞാൻ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയിൽ.
പ്രചാരണ സമയത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ഗോൾഡ് തിയേറ്ററിൽ മാത്രമാണ് പരാജയം. തിയേറ്ററിൽനിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക (അൻവർ റഷീദ്) പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാൻ പെടുത്തും. അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു.
Content Highlight: #alphonseputhren #about #gold #movie #failure #prithvirajsukumaran

































