നായക വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്ത് ഒരു കാലത്ത് സിനിമാ രംഗത്ത് സജീവമായിരുന്നു നടൻ പ്രേം കുമാർ. പ്രേം കുമാറുടെ ചില കോമഡി ഡയലോഗുകൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കരിയറിലെ ഒരു ഘട്ടത്തിൽ പ്രേം കുമാർ സിനിമകളിൽ നിന്നും അകന്നു. വലിയ ഇടവേള നടന് വന്നു. സിനിമാ ലോകത്തിന്റെ ഒഴുക്കിനൊപ്പം പോകാൻ പറ്റാത്തത് തന്നെ ബാധിച്ചിട്ടുണ്ടെന്ന് മുമ്പൊരിക്കൽ പ്രേം കുമാർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാർ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
ആഗ്രഹിച്ചതിനും അപ്പുറമാണ് കരിയറിൽ എനിക്ക് ലഭിച്ചത്. 150 ഓളം സിനിമകളിൽ അഭിനയിക്കാൻ പറ്റി. അതിൽ നായക കഥാപാത്രങ്ങളും ചെയ്തു. കഴക്കൂട്ടം എന്ന നാട്ടിൻ പുറത്തുള്ള ആൾക്ക് സിനിമയിൽ വന്ന് ഇത്രയും കഥാപാത്രങ്ങൾ ചെയ്യാൻ പറ്റി. നാടകത്തിൽ എത്രയോ മഹാനടൻമാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ സുന്ദരൻമാരെയും കഴിവുള്ളവരെയും. അവർക്കൊന്നും കിട്ടാത്ത അവസരം കിട്ടുമ്പോൾ അതിന് ദൈവത്തോട് നന്ദി പറയുന്നു. നായകനായി തുടരാത്തതിന് കാരണം തന്റെ അലസതയാണെന്നും പ്രേം കുമാർ പറയുന്നു.
ജീവിതം അലസമായി, സമ്മർദ്ദ രഹിതമായി ആസ്വദിച്ച് ജീവിക്കുന്ന ആളാണ് ഞാൻ. സിനിമയെന്നത് സെക്കന്ററി ആയേ കണ്ടിട്ടുള്ളൂ. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ വല്ലാതെ സന്തോഷിക്കുന്ന ആളാണ്. കിട്ടാത്ത അവസരങ്ങളെക്കുറിച്ചൊന്നും ഞാൻ വേവലാതിപ്പെടാറില്ല. പല അവസരങ്ങളും ഞാനായിട്ട് തന്നെ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മാനം തെളിഞ്ഞപ്പോൾ എന്ന സിനിമയിൽ ഞാൻ നായകനും വിക്രം വില്ലനുമാണ്. ആ സിനിമ ഇറങ്ങിയില്ല. അതൊക്കെ നിർഭാഗ്യമാണെന്ന് കരുതുന്നു.

പക്ഷെ നിരാശയില്ല. സാമ്പത്തികമായ ചില പ്രശ്നങ്ങൾ വന്നത് കൊണ്ടാണ് ഇറങ്ങാതെ പോയതെന്ന് പ്രേം കുമാർ ചൂണ്ടിക്കാട്ടി. തന്നെ നായകനാക്കി പിഎ ബക്കർ സംവിധാനം ചെയ്യാനിരുന്ന സഖാവ് എന്ന സിനിമ നടക്കാതെ പോയതിൽ വിഷമം തോന്നിയെന്ന് പ്രേം കുമാർ പറയുന്നു. ഒരുപക്ഷെ ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള കഥാപാത്രമായിരുന്നു.
സഖാവ് കൃഷ്ണപിള്ളയെന്നത് ഭാവനയിൽ രൂപപ്പെട്ട കഥാപാത്രമല്ല. ഇവിടെ ജീവിച്ചിരുന്ന മനുഷ്യനാണ്. വലിയൊരു കഥാപാത്രമായിരുന്നു. പി കൃഷ്ണപിള്ളയായി തന്നെ മാറ്റാൻ ഏറെ ശ്രമിച്ചു. പട്ടിണി കിടന്നു എന്ന് തന്നെ പറയാം. വളരെ മെലിഞ്ഞ രൂപമായിരുന്നു സഖാവിന്റേത്. അദ്ദേഹവുമായി അടുത്ത ബന്ധമുള്ളയാളുകളുമായി ഞാൻ സംസാരിച്ചിട്ടുണ്ടായിരുന്നെന്നും പ്രേം കുമാർ ഓർത്തു.
പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ല എന്നത് പണ്ട് മുതൽക്കേ താനെടുത്ത തീരുമാനമാണെന്ന് പ്രേം കുമാർ വ്യക്തമാക്കി. ഏതെങ്കിലും ഉൽപ്പന്നത്തെക്കുറിച്ച് പറയണമെങ്കിൽ അതിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയണം. ഈ സോപ്പ് ഉപയോഗിച്ചാൽ നിങ്ങളുടെ ചൊറി മാറുമെന്ന് പറയണമെങ്കിൽ ആദ്യം എനിക്ക് ആദ്യം ചൊറി വരികയും ആ സോപ്പ് ഉപയോഗിച്ച് ചൊറി മാറിയെന്ന് എനിക്ക് ബോധ്വപ്പെടുകയും വേണം. അല്ലാതെ ഹൃദയത്തോട് ചേർത്ത് വെച്ച ജനതയോട് എന്റെ മനസാക്ഷിയെ വഞ്ചിച്ച് സംസാരിക്കാൻ പറ്റില്ല.
എത്ര കാശ് തന്നാലും ചെയ്യില്ല. സമൂഹത്തോടുള്ള എന്റെ പ്രതിബന്ധത കൂടിയാണത്. പണമുണ്ടക്കാൻ മാത്രമാണെങ്കിൽ കുറേ സിനിമകളിൽ ഒരു കാലത്ത് അഭിനയിക്കാമായിരുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സീരിയലുകളിൽ അഭിനയിക്കാനില്ല. ചില സീരിയലുകൾ എൻഡോസൾഫാനെ പോലെ അപകടകരമാണെന്നും പ്രേം കുമാർ അഭിപ്രായപ്പെട്ടു.
Content Highlight: #No #matter #how #much #money #I #give #I #won't #do #it #PremKumar #said #openly

































