---
title: "റാഗിങ്ങിനിടെ പാട്ട് പഠിപ്പിക്കാന്‍ വന്നതാണ് വിനീത്; ആ കഥ പറഞ്ഞ് ദിവ്യ  "
english_title: "Vineet came to teach singing while ragging; Divya told that story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16990/vineet-came-to-teach-singing-while-ragging-divya-told-that-story"
published_at: "2021-12-20T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0441a0c649_.jpg"
keywords: []
---

# റാഗിങ്ങിനിടെ പാട്ട് പഠിപ്പിക്കാന്‍ വന്നതാണ് വിനീത്; ആ കഥ പറഞ്ഞ് ദിവ്യ  

> **Lead Summary:** മലയാള സിനിമയുടെ സൗഭാഗ്യമെന്ന് വിശേഷിപ്പിക്കാവുന്ന കലാകാരനാണ് വിനീത് ശ്രീനിവാസന്‍. മലയാളികളുടെ പ്രിയ താരമാണ്. ഗായകന്‍, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, സംവിധാകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിനീത് ശ്രീനിവാസന് ഒത്തിരി ലേബലുകളുണ്ട്. സിനിമ പോലെ തന്നെ തന്റെ കുടുംബത്തിനും ഏറെ പ്രധാന്യം നല്‍കുന്ന ആളാണ് താരം.

## Article Content

മലയാള സിനിമയുടെ സൗഭാഗ്യമെന്ന് വിശേഷിപ്പിക്കാവുന്ന കലാകാരനാണ് വിനീത് ശ്രീനിവാസന്‍. മലയാളികളുടെ പ്രിയ താരമാണ്. ഗായകന്‍, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, സംവിധാകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിനീത് ശ്രീനിവാസന് ഒത്തിരി ലേബലുകളുണ്ട്. സിനിമ പോലെ തന്നെ തന്റെ കുടുംബത്തിനും ഏറെ പ്രധാന്യം നല്‍കുന്ന ആളാണ് താരം.

ഭാര്യ ദിവ്യയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനാണ്. ഇപ്പോഴിതാ ദിവ്യയെ സംഗീത ലോകത്തേക്ക് എത്തിച്ചതിന്റെ സന്തോഷവും കുടുംബത്തിനുണ്ട്. ഹൃദയം എന്ന സിനിമയിലാണ് ദിവ്യ പാടിയിരിക്കുന്നത്. തന്റെ പാട്ട് അനുഭവങ്ങളെ കുറിച്ചും വിനീതിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചുമൊക്കെ ഒരു  അഭിമുഖത്തിലൂടെ ദിവ്യ പറയുന്നു. 

ഹൃദയത്തിലെ ഈ പാട്ട് നമുക്ക് ദിവ്യ ചേച്ചിയെ കൊണ്ട് പാടിപ്പിച്ചാലോ എന്ന് സംവിധായകന്‍ ഹിഷാം ആയിരുന്നു ചോദിച്ചത്. ശ്രമിച്ച് നോക്കാം, ശരിയായില്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് പാടിക്കാമെന്നാണ് വിനീതും പറഞ്ഞത്. അങ്ങനെയാണ് ദിവ്യ പാടുന്നത്. പാടി കഴിഞ്ഞപ്പോള്‍ ഹിഷാമിനും വിനീതുമൊക്കെ ഇഷ്ടമായി.

അങ്ങനെ അത് സിനിമയില്‍ ഉള്‍പ്പെടുത്തി. അതിന് ശേഷമാണ് സാറാസ് എന്ന ചിത്രത്തിന് വേണ്ടിയും താനൊരു ഗാനം ആലപിച്ചതെന്ന് ദിവ്യ പറയുന്നു. വിനീത് പറഞ്ഞതു കൊണ്ട് മാത്രമാണ് ഹൃദയത്തിന് വേണ്ടി പാടിയത്.

ഗായികയാവണമെന്ന ആഗ്രഹമൊന്നും തനിക്കുണ്ടായിരുന്നില്ല. പക്ഷേ തന്റെ പാട്ടുകള്‍ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നത് ഒത്തിരി സന്തോഷം നല്‍കുന്നതാണെന്നും ദിവ്യ പറയുന്നു. കുടുംബവുമാണ് തന്റെ ലോകം. മക്കളുടെ കാര്യങ്ങളൊക്കെ നോക്കി അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതാണ് ഏറെയിഷ്ടം.

അതാണ് തന്നെ സന്തോഷിപ്പിക്കുന്ന കാര്യവും. കുടുംബത്തിന് അപ്പുറം മറ്റൊന്നും എനിക്ക് വേണ്ട. ജീവിതത്തില്‍ ഏറെ സംതൃപ്തയായ ആളാണ് ഞാന്‍. എന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമാണ് ഞാന്‍ ഏറ്റവും വില നല്‍കുന്നതും. 

അവസരം കിട്ടിയാല്‍ ഇനി പാടും, എന്നാല്‍ അതിനായി ശ്രമിക്കില്ലെന്നും ദിവ്യ പറയുന്നു. മുന്‍പൊക്കെ വെറുതെ ഇരിക്കുമ്പോഴൊക്കെ പാടാറുണ്ട്. അത് വിനീത് മാത്രമേ കേട്ടിട്ടുള്ളു. എന്റെ ശബ്ദം മികച്ചതാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ ഒരിക്കല്‍ പാടിയപ്പോഴാണ് വിനീത് വീഡിയോ എടുത്തതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും.

ഞാന്‍ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നോട് പറയാതെ അന്നങ്ങനെ ചെയ്തതില്‍ സങ്കടം തോന്നിയിരുന്നു. എല്ലാവര്‍ക്കും പാട്ട് ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷവും തോന്നി. 

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടെങ്കിലും അത്ര സജീവമല്ല താനെന്നാണ് ദിവ്യ പറയുന്നത്. അതേ സമയം വിനീത് ശ്രീനിവാസനുമായി പ്രണയത്തിലായത് എങ്ങനെയാണെന്നും താരപത്‌നി വെളിപ്പെടുത്തിയിരുന്നു. യാദൃശ്ചികമായി പരിചയപ്പെട്ടവരാണ് താനും വിനീതും.

അന്ന് ചെന്നൈയിലെ കെസിജി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന് പഠിക്കുകയാണ്. ആദ്യ ദിവസം വിനീതിന്റെ ക്ലാസമേറ്റ് എന്ന റാഗ് ചെയ്തു. മലയാളം പാട്ട് പാടണമെന്നാണ് ആവശ്യപ്പെട്ടത്. കോയമ്പത്തൂരില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് മലയാളം അത്ര വശമില്ലായിരുന്നു തനിക്ക്. 

മലയാളം പാട്ട് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ സീനിയേഴ്സ് വിനീതിനെ വിളിച്ച് പാട്ട് പഠിപ്പിച്ച് കൊടുക്കാന്‍ പറഞ്ഞു. പിന്നീട് കോളേജ് പരിപാടിയില്‍ വിനീത് പാടിയത് കേട്ടപ്പോള്‍ ഇഷ്ടമായി. അന്ന് മുതല്‍ ശ്രദ്ധിച്ച് തുടങ്ങിയതാണ്. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. ഫോണ്‍ വിളി പതിവായിരുന്നു.

വിനീതിന് അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഞാന്‍ ലാന്‍ഡ് ഫോണില്‍ നിന്നും വിളിക്കും. നിരന്തരമായിട്ടുള്ള വര്‍ത്തമാനത്തിലൂടെ അടുപ്പത്തിലാവുകയും പ്രണയിക്കാന്‍ തുടങ്ങുകയും ചെയ്തു. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 9 വര്‍ഷമായെന്നും ദിവ്യ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16990/vineet-came-to-teach-singing-while-ragging-divya-told-that-story)