മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. അഭിനയത്തിന് പുറമെ തന്റെ വ്യക്തിത്വം കൊണ്ടും മമ്മൂട്ടി പലരുടെയും റോൾ മോഡലാണ്. സഹപ്രവർത്തകർ പോലും പലപ്പോഴും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. തുടക്കകാലത്ത് മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ചെല്ലാം നിരവധി കഥകൾ പ്രചരിച്ചിരുന്നു.
എന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും അതുപോലെ തന്നെ വേഗം കൂളാവുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്ന് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് മുൻപൊരിക്കൽ നിർമാതാവ് ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി വളരെ സാധുവായ മനുഷ്യനാണെന്നും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവം മാത്രമേയുള്ളു എന്നും അദ്ദേഹം പറയുന്നു. പുള്ളിക്ക് അരുതാത്തത് കാണുക, ആരെങ്കിലും മുന്നിൽ വന്നു നിന്ന് അഭിനയിക്കുക എന്നതൊന്നും പുള്ളിക്ക് ഇഷ്ടപ്പെടില്ല. ഞങ്ങൾ കാണുമ്പോഴൊക്കെ വഴക്കാണ്. ചേട്ടനനിയന്മാർ വീട്ടിൽ കിടന്ന് വഴക്ക് കൂടില്ലേ അതുപോലെ. പുള്ളി എന്തെങ്കിലും പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ പറയും.
അന്ന് ഞങ്ങൾ അടുത്ത സുഹൃത്തുക്കളെ പോലെ ആയിരുന്നു ജോയ് തോമസ് പറഞ്ഞു. മമ്മൂട്ടിയുമായി വഴക്കുണ്ടായ ഒരു സംഭവവും അദ്ദേഹം ഓർത്തു. ' ന്യായാധിപൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അക്കാലത്ത് മമ്മൂട്ടിക്ക് എപ്പോഴും ചായ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. അല്ലെങ്കിൽ ആൾക്ക് തലവേദനയൊക്കെ വരും. എന്നാൽ അവിടെ മമ്മൂട്ടി സെറ്റിലെത്തിയിട്ടും ചായ കിട്ടിയില്ല. തണുപ്പുള്ള സ്ഥലമായതിനാൽ ചായക്കടക്കാരൊക്കെ തുറന്നു വരുന്നേ ഉള്ളൂ.
സെറ്റിലെ മെസ്സുകാരും എഴുന്നേറ്റ് വരുന്നേ ഉള്ളൂ.മമ്മൂട്ടി ചായ ഇല്ലേന്ന് ചോദിച്ചു. ചായ ഇല്ലെന്ന് പറഞ്ഞപ്പോൾ, ചായ വന്നിട്ട് ഷൂട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു. അതോടെ അവിടെന്ന് പാക്കപ്പ് പറഞ്ഞ് ഹോട്ടലിലെ വേറെ സീൻ എടുക്കാൻ പോകേണ്ടി വന്നു. മമ്മൂട്ടി തലവേദന വരുന്നതിനാൽ ചായ ചോദിച്ചതാണ്. എന്നാൽ നമ്മൾ അത് മനസിലാക്കിയില്ല. അതിന്റെ പേരിൽ വഴക്കായി. അതൊരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മാറി ജോയ് തോമസ് ഓർമിച്ചു.
Content Highlight: #Mammootty #fought #not #gettingit #Producer #JoyThomas #opensup #experience

































