നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. 'വിനായകന്റേത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതി. കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല,' മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഉച്ചയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കുടുംബ പ്രശ്നങ്ങളിൽ പരാതിപ്പെട്ട വിനായകൻ വൈകിട്ട് സ്റ്റേഷനിൽ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
ലഹരി ഉപയോഗിച്ചാണ് വിനായകൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പരസ്യമായി സിഗരറ്റ് വലിച്ചതിന് പൊലീസ് ആദ്യം പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു തുടങ്ങി സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്.
വിഷയത്തിൽ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചകളാണ് നടന്നത്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.
അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണ് വിനായകന്റെ പ്രവര്‍ത്തിയെന്ന് ഉമാ തോമസ് എംഎൽഎ വിമര്‍ശിച്ചിരുന്നു.
'ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ, അതോ ക്ലിഫ് ഹൗസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ' എന്നും ഉമാ തോമസ് ചോദിച്ചിരുന്നു.
Content Highlight: #Minister #SajiCherian #defends #actor #Vinayakan's #ruckus #Ernakulam #North #Police #Station

































