നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആർ. വിനായകൻ ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്ന് എഫ്‌ഐആർ റിപ്പോർട്ട്. പൊതുജനങ്ങൾക്ക് ശല്യം ണ്ടാക്കിയെന്ന് എഫ് ഐ ആറിൽ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ജോലി തടസപ്പെടുത്തിയെന്നും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു.
വൈകീട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കി തുടര്‍ന്ന് വിനായകന്‍ പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
പൊലീസ് സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുത്തു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കം വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി.
തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പൊലീസ് പറയുന്നത്.
എന്നാല്‍ സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജറാക്കി.
വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി രംഗത്തെത്തി.
പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വിഡിയോ പരിശോധിച്ച് കണ്ടെത്തും.
അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും. രക്ത സാമ്പിൾ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി.
Content Highlight: #fir #report #against #actor #vinayakan

































