ഗാനരചയിതാവ് എന്ന നിലയിൽ മലയാളികൾക്ക് ഏറ്റവും സുപരിചിതനാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിയായും സംഗീത സംവിധായകനായുമൊക്കെ പേരെടുത്ത കൈതപ്രം ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമാ പ്രേമികൾ പാടിനടന്ന ലജ്ജാവതിയെ അടക്കമുള്ള ഹിറ്റ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത് കൈതപ്രമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിലെ ജനപ്രിയ ഗാനങ്ങൾ ഉൾപ്പടെ ഒരുപിടി ഹിറ്റുകൾ കൈതപ്രത്തിന്റെ തൂലികയിൽ പിറന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവായി നിൽക്കുമ്പോൾ തന്നെ പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒരാൾ കൂടിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചില വിവാദ പരാമർശങ്ങളാണ് അദ്ദേഹത്തെ വാർത്തകളിൽ നിറച്ചത്. നടൻ ദിലീപിനെതിരായ പരാമർശമാണ് അതിൽ ഒന്ന്. ദിലീപ് തന്നെ പാട്ടെഴുതാൻ വിളിച്ച് അപമാനിച്ചു എന്നാണ് കൈതപ്രം ഒരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വീണ്ടും അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ വെച്ച്, ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോൾ അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന് ദിലീപ് വിളിച്ചു പറയുകയായിരുന്നുവെന്ന് കൈതപ്രം പറയുന്നു. അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങിപ്പോവെന്നും അദ്ദേഹം പറഞ്ഞു. കൈതപ്രം പറയുന്നത് ഇങ്ങനെ.

'ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്‌നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു',.
'ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവൻ ഇപ്പോൾ ഇത് കാണുന്നുണ്ടെങ്കിൽ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങൾക്കും എനിക്ക് പേടിയില്ല', കൈതപ്രം പറഞ്ഞു.
തന്റെ സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ആരും തയ്യാറായില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിമുഖത്തിൽ പറഞ്ഞു. ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല.
എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും ഞാന്‍ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: #kaithapram #damodarannamboothiri #dileep

































