സിനിമയില്‍ രണ്ടു സീനില്‍ അഭിനയിക്കാന്‍ വന്ന് അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനു കാരണം ഐ.വി.ശശിയായിരുന്നെന്ന് ജോണി പറയാറുണ്ടായിരുന്നു. മീന്‍ എന്ന ചിത്രമാണ് അതിനുള്ള ആത്മവിശ്വാസം നല്‍കിയത്. പിന്നീട് ഐ.വി.ശശിയുടെ തുഷാരം, ആവനാഴി, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത്, അടിമകള്‍ ഉടമകള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ജോണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു.
മീന്‍ കണ്ടിട്ടാണ് ഒരുചിത്രത്തില്‍ നായകനാകാനുള്ള അവസരവും ലഭിച്ചത്. വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കാലത്തായിരുന്നു ജോണിയുടെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. സ്റ്റെല്ലയ്ക്ക് കോളേജില്‍ നേരിടേണ്ടിവന്ന വലിയൊരു ചോദ്യം ഈ വില്ലനോടൊപ്പം എങ്ങിനെ കഴിയുന്നു എന്നതായിരുന്നു.
മിസ്സിന് പേടിയില്ലേ എന്നു ചോദിക്കുന്നവര്‍ ധാരാളം. ഒരുദിവസം ഒരുവിദ്യാര്‍ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നു. ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്നവര്‍ മറുപടി പറഞ്ഞശേഷം അവരവനെ ജോണിക്കു പരിചയപ്പെടുത്തിക്കൊടുത്തു. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു.
ആ സന്തോഷത്തോടെ അവന്‍ ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പയുന്നതിന് സ്റ്റെല്ലയും ജോണിയും സാക്ഷികളായിരുന്നു. എടാ പാവമാടാ പുള്ളി... അവന്‍ ആ പറഞ്ഞതാണ് ജോണിയെ നേരിട്ടറിയുന്നവരും പറഞ്ഞിരുന്നത്. വില്ലനായി അഭിനയം മാത്രം.
ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.
ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മേപ്പടിയാൻ ആണ് അവസാന ചിത്രം.
Content Highlight: #kundarajohny #passed #away #villain #reel #wife #stella #family

































