ഊട്ടിയിൽ എല്ലാവർക്കുമൊപ്പം ഒരു വിനോദയാത്രക്ക് പോയി കളിച്ച് ചിരിച്ച് ആർത്തുല്ലസിക്കുന്ന അനുഭൂതി അതാണ് മലയാളികൾക്ക് കിലുക്കം എന്ന സിനിമ.
ഇപ്പോഴിതാ കിലുക്കം സിനിമയുടെ ലൊക്കേഷനിൽ പോയതിനെ കുറിച്ചും ഊട്ടിപട്ടണം ഗാനത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവവും പങ്കിട്ടിരിക്കുകയാണ് എം.ജി ശ്രീകുമാർ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ. കിലുകിൽ പമ്പരം എന്ന ഗാനം സ്റ്റുഡിയോയിൽ പ്ലെ ചെയ്തപ്പോൾ എല്ലാവരും ചേർന്ന് ഗാനത്തിന് വരികളെഴുതിയ ബിച്ചു തിരുമലയെ എല്ലാവരും ചേർന്ന് കെട്ടിപിടിച്ചുവെന്ന് എം.ജി ശ്രീകുമാർ പറയുന്നു.

നിമിഷനേരം കൊണ്ടാണ് അദ്ദേഹം ഗാനങ്ങൾക്ക് വളരെ അർഥവത്തായ വരികൾ എഴുതുന്നതെന്നും എം.ജി ശ്രീകുമാർ പറയുന്നു. 'ഊട്ടിപട്ടണം എന്ന ഗാനം എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമയാണ്. ഞാനും എസ്പിബി സാറും ചേർന്നാണ് അത് പാടിയത്. ഒരു വരി ചിത്രയും പാടിയിട്ടുണ്ട്.'
'ഊട്ടിപട്ടണം സോങിൽ മുഴുനീളെ നടൻ ജഗദീഷ് അഭിനയിച്ചിരുന്നു. പക്ഷെ എഡിറ്റ് ചെയ്ത് വന്നപ്പോൾ ഒരു സീനായി കുറഞ്ഞു. അത് ജഗദീഷിന് വലിയ സങ്കടമായി. പിന്നെ ഞങ്ങൾ എല്ലാവരും ചേർന്ന് ജഗദീഷിനെ സമാധാനിപ്പിച്ചു. ഞാൻ പ്രിയന്റെ സിനിമയുടെ ഷൂട്ട് ഉണ്ടാകുമ്പോൾ പത്ത് ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ പോയി നിൽക്കാറുണ്ട്.'
'ഭയങ്കര രസമാണ് ലൊക്കേഷനിൽ പോയി നിൽക്കാൻ. കിട്ടുണ്ണി എന്ന ഇന്നസെന്റ് ചേട്ടന്റെ കഥാപാത്രത്തിന്റെ ഷോട്ട് എടക്കുമ്പോഴെല്ലാം അദ്ദേഹം ഓരോ സെക്കന്റിലും ഇംപ്രവൈസ് ചെയ്യും.
ഒന്നും പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിച്ചതല്ല. ലോട്ടറി അടിച്ചു മോളെ എന്ന് പറഞ്ഞ് നിലത്ത് വീണശേഷം ഇന്നസെന്റ് ചേട്ടൻ എഴുന്നേറ്റ് വീണ്ടും ചിരിക്കുന്നുണ്ട്. അതുകണ്ട് ഞങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓടി.'
'അദ്ദേഹം നിലത്ത് വീണപ്പോൾ കട്ട് പറയാൻ നിന്നതായിരുന്നു പ്രിയൻ. പക്ഷെ അപ്പോഴാണ് ഇന്നസെന്റ് ചേട്ടൻ എഴുന്നേറ്റ് ചിരിച്ചിട്ട് വീണ്ടും കിടന്നത്. ഇനി എന്തെങ്കിലും ചെയ്താലോയെന്ന് കരുതി ഞങ്ങൾ എല്ലാവരും ബാക്കിലേക്ക് ഓടി മാറുകയായിരുന്നു', എന്നാണ് ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് എം.ജി ശ്രീകുമാർ പറഞ്ഞത്.
Content Highlight: #ran #after #seeing #him #getup #laughing #after #falling #pacified #Jagadish #MGSreekumar

































