സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് പങ്കുവെച്ച് നടൻ ജയറാം. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താനുമായി അദ്ദേഹത്തിന് 45 വർഷത്തിലധികമായുള്ള സൗഹൃദമുണ്ട്.
ഇത്രയേറെ ഹൃദയശുദ്ധിയുള്ള മനുഷ്യൻ വേറെയുണ്ടാവില്ലെന്ന് ജയറാം പറഞ്ഞു. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം. 'സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് നമ്മൾ ഒന്നും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു സ്വഭാവദുഷ്യവുമില്ലാത്ത വ്യക്തിയ്ക്ക് വരാൻ പാടില്ലാത്ത അസുഖങ്ങൾ പിടിപെടുകയും, ഏതാനും ദിവസങ്ങൾ കൊണ്ട് അത് ഇത്രയേറെ വ്യാപിച്ച് ഞങ്ങളെയൊക്കെ വിട്ടുപിരിയുന്ന അവസ്ഥയിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഈ വാർത്ത കേട്ടത് ഏറെ ഞെട്ടലോടെയാണ്.
എന്താ പറയേണ്ടത് എന്ന് അറിയില്ല,' ജയറാം പറഞ്ഞു. 'ഞങ്ങളുടെ സൗഹൃദം എന്നത് 40-45 വർഷങ്ങളായുള്ളതാണ്. അന്ന് ഇവിടുത്തെ പുല്ലേപ്പടി ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ ഞാനും സിദ്ദിഖും ലാലും റഹ്മാനും സൈനുദീനും പ്രസാദുമെല്ലാം ഒത്തുചേരുമായിരുന്നു. അന്ന് സിനിമാ സ്വപ്നങ്ങളായിരുന്നു എല്ലാവരുടെയും മനസ്സിൽ.
ഇത്രയേറെ ഹൃദയശുദ്ധിയുള്ള മനുഷ്യൻ വേറെയുണ്ടാവില്ല, ഒരു പച്ചയായ മനുഷ്യൻ. പ്രേം നസീറിനെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. ഞാൻ പലപ്പോഴും സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ പ്രേം നസീറിനേക്കാൾ ഒരുപടി മുകളിലാണ് എന്ന്.
അത്ര ശുദ്ധനായ മനുഷ്യനാണ്. ഇങ്ങനെയുള്ളവരെ ദൈവം പെട്ടെന്ന് വിളിച്ചുകൊണ്ടു പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങൾക്ക് നഷ്ടമായത് ഏറ്റവും വലിയ സുഹൃത്തിനെയാണ്,' എന്നും ജയറാം പറഞ്ഞു.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവ് സ്‌പീക്കിങ്ങിൽ ആദ്യം നായകനായി മനസ്സിൽ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലമാണ് ആ കഥാപാത്രം സായി കുമാറിലേക്ക് എത്തുന്നത്. പിന്നീട് സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന സിനിമയിൽ ജയറാമായിരുന്നു അരവിന്ദൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Content Highlight: #Actor #Jayaram #condoles #death #director #Siddique.

































