ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സി.പി.ഐ. പുരസ്‌കാരനിർണയം സംബന്ധിച്ച് സംവിധായകൻ വിനയൻ ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ നിർവ്വാഹണ സമിതി അംഗവുമായ പ്രകാശ് ബാബു പറഞ്ഞു.
രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുതെയൊരു ആരോപണം ഉന്നയിക്കുകയല്ല വിനയൻ ചെയ്തതെന്ന് പ്രകാശ് ബാബു പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമുണ്ട്. ജൂറി അംഗം നേമം പുഷ്പരാജ് തന്നെ തങ്ങൾ സ്വാധീനിക്കപ്പെട്ടുവെന്ന് വെളുപ്പെടുത്തി.
ജൂറിയുടെ സ്ഥാനം കോടതിയെപ്പോലെയാണ്. അതിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന ഇടപെടലുകൾ പാടില്ല. വിശ്വാസയോഗ്യമായ നിലയിൽ പ്രാഥമികമായ അന്വേഷണം നടത്തി ഇങ്ങനെ വരികയാണെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് രഞ്ജിത്ത് തുടരുന്നത് ശരിയല്ലെന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
വിനയൻ വിലക്കിനെതിരെ കോടതിയെ സമീപിച്ചു നിയമപോരാട്ടം നടത്തി വിജയിച്ച സംവിധായകനാണ്. മന്ത്രി സജി ചെറിയാൻ വിഷയം ഗൗരവമായി കണ്ടില്ലെന്ന് തോന്നുന്നില്ല.
കാര്യങ്ങൾ മന്ത്രിക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജൂറിയുടെ പവിത്രത ചോദ്യം ചെയ്തതിന് എതിരെയാണ് മന്ത്രി പ്രതികരിച്ചതെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
അതിനിടെ, വിനയനെ പിന്തുണച്ച് എ.ഐ.വൈ.എഫ് രംഗത്തെത്തിയിട്ടുണ്ട്. വിനയന്റെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതി.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ തെളിവുണ്ടെന്ന് പറയുമ്പോൾ ശക്തമായ അന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. വിനയന്റെ പരാതി ലഭിക്കാൻ സാംസ്‌കാരിക വകുപ്പിനു മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlight: #Ranjith #must #stepdown #from #his #position #FilmAcademy #CPI #takes #tough #stance #controversy

































