ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരെ വീണ്ടും വിനയൻ. മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി പുറത്തുവിട്ടു. ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള അവാർഡിന്‍റെ തെരഞ്ഞെടുപ്പിൽ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ജെൻസി ഗ്രിഗറി പറയുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്.
നേരത്തെ ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖയും വിനയൻ പുറത്തുവീട്ടിരുന്നു. ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനെതിരായ വിനയന്‍റെ പരാതികൾ തള്ളി സാംസ്ക്കാരിക മന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രജ്ഞിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടില്ലെന്നും അവാർഡിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി വിനയന്‍ പുറത്തുവിട്ടത്. രജ്ഞിത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വിനയൻ വ്യക്തമാക്കി. വിനയന് എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ചു. വിനയന്‍റെ പത്തൊമ്പാതാം നൂറ്റാണ്ട് സിനിമയെ ബോധപൂർവ്വം രഞ്ജിത്ത് തഴഞ്ഞുവെന്ന ആക്ഷേപം ശക്തമാകുമ്പോഴും രഞ്ജിത് പ്രതികരിച്ചിട്ടില്ല.
Content Highlight: #Vinayan #Ranjith #released #audio #recording #jurymember
































