പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങി വിനയന്‍. കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി തുടങ്ങി നിരവധി ചരിത്ര കഥാപാത്രങ്ങള്‍ കടന്നുവരുന്ന സിനിമയ്ക്ക് ഒട്ടേറെ പ്രത്യേകതകൾ . പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തന്‍റെ സ്വപ്ന പ്രോജക്ട് ആണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത് .

വർഷങ്ങളായുള്ള ചർച്ചയ്ക്കും വായനയ്ക്കും വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്‍റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷ .നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണമെന്നും വിനയൻ കുറിക്കുന്നു .
Content Highlight: The history of the country of Travancore becomes a movie

































