ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയ ശേഷം അവതാരകൻ മോഹൻലാൽ വരുന്ന വീക്കെന്റ് എപ്പിസോഡുകളാണ് ആവേശത്തോടെ പ്രേക്ഷകർ കാണാറുള്ളത്. സീസൺ ഫൈവിന്റെ ടാഗ് ലൈൻ ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണെങ്കിൽ കൂടിയും മത്സരാർത്ഥികളെക്കാൾ ഒറിജിനലായി പെരുമാറാറുള്ളതും അഭിപ്രായ പ്രകടനം നടത്താറുള്ളതും മോഹൻലാൽ മാത്രമാണ്.ഇപ്പോഴിതാ വീക്കെന്റ് എപ്പിസോഡിലെ ആദ്യത്തെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.
വളരെ രോഷത്തോടെ മത്സരാർത്ഥിയായ അനിയൻ മിഥുനോട് സംസാരിക്കുന്ന മോഹൻലാലാണ് പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത് . അനിയൻ മിഥുനോട് മോഹൻലാൽ ഇത്രയേറെ രോഷത്തോടെ സംസാരിക്കാനുള്ള കാരണം വീക്ക്ലി ടാസ്ക്കിൽ പറഞ്ഞ ചില കാര്യങ്ങളാണ്. ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ് ബോസ് ഇത്തവണ വീക്ക്ലി ടാസ്ക്കിലൂടെ ആവശ്യപ്പെട്ടത്. ടാസ്ക്ക് ചെയ്യുന്നതിനിടെ ഒട്ടും വിശ്വാസയോഗ്യമല്ലാത്തൊരു പ്രണയ കഥ അനിയന്‍ മിഥുന്‍ ജീവിതാനുഭവം പറഞ്ഞു.
കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗും ആയിരുന്നുവെന്നും അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനിലുള്ള സന എന്ന പഞ്ചാബി പെൺകുട്ടിയെ സ്നേഹിച്ചെന്നും പറഞ്ഞാണ് മിഥുൻ പ്രണയ കഥ തുടങ്ങിയത്. സന എന്ന ആർമി ഉദ്യോഗസ്ഥ തന്നോട് പലപ്പോഴും പ്രണയം പറഞ്ഞുവെന്നും എന്നാൽ അപ്പോഴെല്ലാം താൻ തിരസ്കരിച്ചുവെന്നും അവസാനം തിരിച്ച് പ്രണയം പറയാനായി ചെന്നപ്പോൾ സന വെടിയേറ്റ് മരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മിഥുൻ പറയുന്നു.
ഒപ്പം ഇന്ത്യൻ പതാക പുതപ്പിച്ച് കിടത്തിയ സനയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മിഥുൻ പറഞ്ഞു. പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറ്റിയശേഷമാണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും മിഥുൻ വെളിപ്പെടുത്തി. മിഥുന്റെ വീക്ക്ലി ടാസ്ക്ക് പ്രകടനത്തിൽ പറഞ്ഞ പ്രണയകഥ ഞൊടിയിടയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ആർമിയിൽ മിഥുൻ പറഞ്ഞ പോലൊരു പെൺകുട്ടി ജോലി ചെയ്തിട്ടില്ലെന്നാണ് പട്ടാളത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരടക്കം പറയുന്നത്.
ഒരു സിവിലിയൻ നിസാരമായി ഒരു ആർമി ഉദ്യോഗസ്ഥയെ ക്യാമ്പിൽ കയറി കണ്ട്, സംസാരിച്ചുവെന്ന് പറയുന്നത് ഇന്ത്യൻ പട്ടാളത്തിന് മേൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ അടക്കം ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം വ്യാജ കഥകൾ ഇന്ത്യൻ ആർമിയുടെ പേരിൽ പറഞ്ഞ മിഥുന് എതിരെ നടപടി വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടു . മാത്രമല്ല മോഹൻലാൽ ലെഫ്റ്റനന്റ് കേണല്‍ പദവി അലങ്കരിക്കുന്ന വ്യക്തി കൂടിയായതിനാൽ മിഥുന് താക്കീത് നൽകണമെന്നും പ്രേക്ഷകർ പറഞ്ഞു .
ജനരോഷം കൂടി ഉൾക്കൊണ്ടാണ് മിഥുനെ മോഹൻലാൽ ചോദ്യം ചെയ്തത്. മിഥുൻ പറഞ്ഞ കള്ളം ഓരോ മറു ചോദ്യത്തിലൂടെയും പൊളിച്ചടുക്കി മോഹൻലാൽ. താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണലാണെന്നും. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അങ്ങനെ പറയാമോയെന്നും ഇത് സിനിമയാണോയെന്നും മോഹന്‍ലാല്‍ മിഥുനോട് ചോദിച്ചു. എന്നാൽ മോഹന്‍ലാൽ ചോദ്യം ചെയ്തപ്പോഴും പറഞ്ഞതെല്ലാം സത്യമാണെന്ന് മിഥുൻ ഊന്നി പറയുന്നുണ്ട്.
ശേഷം ചോദ്യം ചെയ്യലില്‍ അനിയന്‍ മിഥുന്‍ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞ് വീണ് ഇരിക്കുന്നതും സഹമത്സരാർത്ഥികൾ വെള്ളം നൽകി ഉണർത്താൻ ശ്രമിക്കുന്നതും കാണാം. പ്രമോ വൈറലായതോടെ മിഥുനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത് . ബിഗ് ബോസ് പോലാരു ഷോയിൽ വന്ന് പറഞ്ഞ് ജനങ്ങളെ മണ്ടന്മാരാക്കാൻ മിഥുൻ ശ്രമിച്ചുവെന്നും പ്രേക്ഷകർ കുറിക്കുന്നു.
Content Highlight: Mohanlal dismantled Mithun's love story; Dramatic scenes in the house!

































