കാര്‍ അപകടത്തില്‍ മരണപ്പെട്ട നടനും കൊമേഡിയനുമായ സുധി കൊല്ലത്തെ അനുസ്മരിച്ച് നടനും മുന്‍ ബിഗ്ബോസ് താരവുമായ ഷിയാസ് കരീം. സുധിയും ഷിയാസും നേരത്തെ വിവിധ ടിവി പരിപാടികളില്‍ ഒന്നിച്ച് വന്നിട്ടുണ്ട്. സുധി കൊല്ലം ഇന്ന് വരെയും ആർക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും എന്ന് ഫേസ്ബുക്കിലെ അനുസ്മരണ കുറിപ്പില്‍ ഷിയാസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
" മക്കളെ " സുധി ചേട്ടൻ അങ്ങനെയാണ് എല്ലാവരേം വിളിക്കുന്നത് , എപ്പോഴും ചിരിച്ചോണ്ട് നിൽക്കും കെട്ടി പിടിക്കും തമാശ പറയും . ഇന്ന് വരെയും ആർക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും. കഠിനാധ്വാനിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്. എന്നും എന്റെ ഓർമ്മയിലും എന്റെ ജീവിതത്തിന്റെ ഭാഗമായും കാണും..

അതേ സമയം നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടന്നത്. സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
"മഹേഷ് കുഞ്ഞുമോന്റെയും ബിനു ചേട്ടന്റെയും (ബിനു അടിമാലി) ഡ്രൈവർ ഉല്ലാസ് അരൂരിന്റെയും കാര്യം ഒരുപാട് പേര് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് മഹേഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ഇനിയും ചെറിയ ഒപ്പറേഷനൊക്കെ ഉണ്ട്. ഉല്ലാസിന് ചെറിയ പരിക്കുകളേ ഉള്ളൂ. പോയി കണ്ടിരുന്നു. അടുത്ത ദിവസങ്ങളിൽ ഡിസ്ചാർജ് ആകും. അപകടത്തിന്റെയും സുധിച്ചേട്ടന്‍റെ മരണത്തിന്റെയും ഷോക്കിൽ നിന്നും ബിനു ചേട്ടൻ മുക്തനായിട്ടില്ല. സുധിച്ചേട്ടന്റെ മുഖം മനസിൽ നിന്നും മാഞ്ഞിട്ടില്ല. തനിക്കായി പ്രാർത്ഥിക്കണമെന്ന് ബിനുച്ചേട്ടൻ പറഞ്ഞിട്ടുണ്ട്", എന്നാണ് ബിനീഷ് പറയുന്നത്.
Content Highlight: Sudhi Chetan's call as children, always laughing and holding and telling jokes; Shias Karim shared his memory

































