കഴിഞ്ഞ ദിവസം തൃശ്ശൂരിലുണ്ടായ വാഹനാപകടത്തിലാണ് സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയെ കലാലോകത്തിന് നഷ്ടമായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം.
വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോൻ എന്നിവരും ഇദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. ബിനു അടിമാലി അടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്ലവേഴ്സിന്റേയും 24 ന്യൂസിന്റേയും അണിയറപ്രവർത്തകരാണ് സുധിയുടെ സംസ്കാര ചടങ്ങുകൾക്കും പൊതുദർശനത്തിനും വേണ്ട എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്തത്. സ്റ്റാർ മാജിക്കിൽ സുധിയുടെ സഹപ്രവർത്തകരായിരുന്നവരെല്ലാം പള്ളി സെമിത്തേരിയിൽ അടക്കുന്നത് വരെ ഒപ്പമുണ്ടായിരുന്നു.
പലരും ചേതനയറ്റ് കിടക്കുന്ന സുധിയെ കണ്ട് തളർന്ന് വീണു. സുധിയുടെ വേർപാട് ഏറ്റവും കൂടുതൽ ബാധിച്ച വ്യക്തികളിൽ ഒരാൾ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ്. ഇരുവരും സഹോദരങ്ങളെ പോലെയായിരുന്നു. ചിന്നുവെന്ന് ലക്ഷ്മിയെ സ്വാതന്ത്ര്യത്തോടെ വിളിച്ചിരുന്ന ഒരേയൊരാൾ സുധിയാണ്. മരണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്റ്റാർ മാജിക്ക് ഷൂട്ടുമായി ബന്ധപ്പെട്ട് സുധിയെ ലക്ഷ്മി നക്ഷത്ര കണ്ടിരുന്നു.
അവസാനത്തെ ആ കൂടിക്കാഴ്ച കണ്ണിൽ നിന്നും പോകുന്നില്ലെന്ന് പറഞ്ഞാണ് ലക്ഷ്മി കരയുന്നത്. ഇപ്പോഴിത കൊല്ലം സുധിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ബിനു അടിമാലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും പുതിയ വീഡിയോയിലൂടെ ആരാധകരോട് വിവരിച്ചിരിക്കുകയാണ് ലക്ഷ്മി. നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമായിരിക്കുമെന്ന് പറഞ്ഞ് നിറകണ്ണുകളോടെയാണ് ലക്ഷ്മി സംസാരിച്ച് തുടങ്ങുന്നത്.
'സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനായിരുന്നു.' 'സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഠമാർ പഠാർ ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാൽ ആദ്യം വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കും.'
'നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ചിരുന്നു. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ മെലിഞ്ഞിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു.
ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്.' 'ചേട്ടനെ ഉപദേശിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും.'
'എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടൻ വേദന അനുഭവിക്കുന്നതാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും', ലക്ഷ്മി നക്ഷത്ര വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കരഞ്ഞുകൊണ്ട് പറഞ്ഞു. കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകാനും കുട്ടികളുടെ പഠനം ഏറ്റെടുക്കാനും ഫ്ലവേഴ്സ് തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Now, Lakshmi is telling fans about Kollam Sudhi and her family through a video.


































